തെരുവുനായശല്യം; ജില്ലയില്‍ കൂടുതല്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ തുറക്കും

post


ജില്ലയില്‍ തെരുവുനായകളെ പിടികൂടി പാര്‍പ്പിക്കുന്നതിനാ കൂടുതല്‍ താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങള്‍( ഷെല്‍ട്ടര്‍ ഹോമുകള്‍) തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അറിയിച്ചു. കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചും കുമ്പളയിലും കേന്ദ്രങ്ങള്‍ തുറക്കാനാണ് തീരുമാനം. മൂളിയാര്‍ പഞ്ചായത്ത് വെറ്റിനറി ആശുപത്രിയോട് ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തും ഷെല്‍ട്ടര്‍ തുറക്കും. നിലവില്‍ കാസര്‍കോടും, നീലേശ്വരം കൊയോങ്കരയിലും സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഹോട്ട്സ്പോട്ടുകളിലും നഗരപ്രദേശങ്ങളിലും ബ്ലോക്ക് പഞ്ചായത്തിലും ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങുന്നതിനു തദ്ദേശ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാം. തദ്ദേശസ്ഥാപനങ്ങള്‍ കൂടാതെ മറ്റ് വകുപ്പുകള്‍ക്കു കീഴിലെ ഒഴിഞ്ഞ കെട്ടിടങ്ങളോ, കെട്ടിട ഭാഗങ്ങളോ താത്കാലിക ഷെല്‍ട്ടര്‍ ഹോമുകളാക്കാനും തീരുമാനിച്ചു. സ്ഥിരം കെട്ടിടങ്ങള്‍ കണ്ടെത്തുന്നതുവരെ ഈ സൗകര്യം ഉപയോഗിക്കാം. ഷെല്‍ട്ടര്‍ ഹോമുകള്‍ ഏറ്റെടുക്കുന്നതിന് എതിര്‍പ്പുണ്ടായാല്‍ ദുരന്തനിവാരണ നിയമം പ്രയോഗിക്കാനും ഉത്തരവിറക്കിയിട്ടുണ്ട്.