നവകേരളത്തിന്റെ ഹരിതകവാടമാകാന്‍ ജില്ല

post

നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാമിഷന്‍ ആദ്യ യോഗം ചേര്‍ന്നു

നവകേരളത്തിന്റെ ഹരിതകവാടമെന്ന മുദ്രാവാക്യത്തിലൂന്നി ജില്ലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ മിഷന്റെ ആദ്യ യോഗത്തില്‍ തീരുമാനം. നവകേരളം കര്‍മ്മ പദ്ധതിയിലെ ഹരിത കേരളം, ലൈഫ്, വിദ്യാകിരണം, കേരള പുനര്‍ നിര്‍മാണ പദ്ധതി, ആര്‍ദ്രം മിഷനുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും നടപ്പ് വര്‍ഷത്തെ പദ്ധതികളും ജില്ലാ കോര്‍ഡിനേറ്റര്‍മാരും നോഡല്‍ ഓഫീസര്‍മാരും അവതരിപ്പിച്ചു. നവകേരള കര്‍മ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തില്‍ സംയോജിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ ബ്ലോക്ക്-ജില്ലാ തലത്തില്‍ യോഗം ചേരും.

ഹരിതകര്‍മ സേനകളുടെ പ്രവര്‍ത്തനം യോഗത്തില്‍ ചര്‍ച്ചയായി. ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ സേനകളുടെ പ്രവര്‍ത്തനം സജീവമാക്കും. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പ്രവര്‍ത്തനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാര്യക്ഷമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ഹരിതകര്‍മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആലോചനാ യോഗം ചേരും.

കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിയ തുക നവകേരളം കര്‍മപദ്ധതികള്‍ നടപ്പിലാക്കാനും വിനിയോഗിക്കും. ജില്ലയില്‍ ജലലഭ്യത രൂക്ഷമായ പ്രദേശങ്ങളില്‍ ശാസ്ത്രീയമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജ് തുക നീക്കിവെച്ചിട്ടുണ്ട്. നവകേരളം കര്‍മ്മ പദ്ധതിയിലെ ജലസമൃദ്ധി മിഷന്‍ ഈ പദ്ധതികളെ സംയോജിപ്പിച്ച് മുന്നോട്ട് പോകും.

മുഗു റോഡ്, അനോടിപ്പള്ളം, ബായിക്കട്ട, പെര്‍ണ മേഖലകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പാറക്കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ സാധ്യത പരിശോധിച്ച് നടപ്പാക്കുന്നതിന് കാസര്‍കോട് വികസന പാക്കേജ്(കെ.ഡി.പി) രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജലസമൃദ്ധി മിഷന്റെ പദ്ധതികളുമായി ഇവ ബന്ധപ്പെടുത്തും.

ചിലവു കുറഞ്ഞ ജലസംഭരണ മാര്‍ഗങ്ങള്‍, ചെക്ക് ഡാമുകള്‍ എന്നിവയുടെ നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കും. വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. പുഴകളിലെ തടസ്സങ്ങളായ മാലിന്യങ്ങള്‍ നീക്കി പ്രകൃതിക്കിണങ്ങുന്ന കരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി ശക്തിപ്പെടുത്തും. ജൈവ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംയോജിത കരസംരക്ഷണ പ്രവൃത്തികള്‍ നടത്തും. ഇതിനായി പദ്ധതി രൂപീകരിക്കും. പ്രധാന തടാകമായ തീര്‍ത്ഥങ്കര തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കും.

ജില്ലയിലെ തനത് ടൂറിസം രംഗത്തെ ഹരിത ടൂറിസം മേഖലയാക്കി മാറ്റാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കും. കാസര്‍കോട് വികസന പാക്കേജ് ഇതിനായി കുറച്ച് തുക അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസം മേഖലകള്‍ കണ്ടെത്തി ഹരിത ടൂറിസം നടപ്പാക്കും. തരിശ് രഹിത ഗ്രാമം പദ്ധതിക്ക് കൃഷി വകുപ്പും കുടുംബശ്രീയും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പൂ കൃഷിക്കും ഔഷധ സസ്യ കൃഷിക്കും തരിശ് രഹിത ഗ്രാമം പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കും. ജൈവ വൈവിധ്യ ബോര്‍ഡിനെ പദ്ധതിയില്‍ സഹകരിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ പൊതു ശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമ കേന്ദ്രങ്ങളും അടങ്ങുന്ന ടേക് എ ബ്രേക്ക് പദ്ധതിയുടെ സാധ്യതകളും ആവശ്യകതയും കണക്കിലെടുത്ത് ജില്ലയില്‍ തുടര്‍ന്നും ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കും.

നവകേരളം കര്‍മ പദ്ധതിയിലെ പ്രധാന വിഷയമാണ് ആധുനിക ശ്മശാന നിര്‍മാണവും സംരക്ഷണവും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ ആലോചനാ യോഗം ചേരും. നവകേരളത്തിന്റെ ഹരിതകവാടമെന്ന ആശയത്തിലൂന്നി ജില്ലയെ വലിച്ചെറിയല്‍ മുക്തജില്ലയാക്കി മാറ്റാനുള്ള നടപടികള്‍ കര്‍ശനമാക്കും. പൊതുസ്ഥലത്ത് മാലിന്യങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ശക്തമാക്കാന്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ഇതിനായി ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തും.

ഹരിതകര്‍മ സേന, ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് എന്നിവയുടെ പ്രവര്‍ത്തന ശക്തിപ്പെടുത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ബോധവല്‍കരണം നടത്തും. ജില്ലയില്‍ തെരഞ്ഞെടുത്ത ഗ്രാമങ്ങളെ മാതൃകാ ശുചിത്വ ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുന്‍കൈ എടുത്ത് കളക്ടറേറ്റില്‍ നടപ്പാക്കുന്ന ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ വലിച്ചെറിയല്‍ മുക്ത ജില്ലയ്ക്ക് തുടക്കം കുറിക്കും. ഹരിത വിദ്യാലയം എന്ന ആശയത്തിലൂടെ വിദ്യാകിരണം പദ്ധതി മുന്നോട്ട് പോകും. ജില്ലയിലെ സ്‌കൂളുകളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കും. ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് ഹരിത വായനശാലകള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനമായി.