ഓണം വിപണിയിലേക്ക് കൃഷി വകുപ്പ് സംഭരിച്ചത് 29.686 മെട്രിക് ടണ്‍ പച്ചക്കറികള്‍

post

കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി വകുപ്പ് നടത്തിയ ഓണം വിപണി, ജില്ലയിലെ 716 കര്‍ഷകരില്‍ നിന്നും സംഭരിച്ചത് 29.686 മെട്രിക് ടണ്‍ നാടന്‍ പഴം, പച്ചക്കറികള്‍. കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്ക് പഴം പച്ചക്കറികള്‍ ലഭ്യമാക്കാന്‍ കൃഷി വകുപ്പ് ഓണക്കാലത്ത് നടത്തിയ ഓണസമൃദ്ധി കര്‍ഷകച്ചന്തകള്‍ യാഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്കും ഗുണം ചെയ്തു.

കര്‍ഷകരില്‍ നിന്നും 15.54 ലക്ഷം രൂപയുടെ നാടന്‍ പഴം പച്ചക്കറികളാണ് കര്‍ഷക ചന്തകളിലേക്ക് സംഭരിച്ചത്. കൂടാതെ 3.722 മെട്രിക് ടണ്‍ പഴം, പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് മുഖേന സംഭരിച്ചു. 1.34 ലക്ഷം രൂപയാണ് ഹോര്‍ട്ടി കോര്‍പ്പ് മുഖേന സംഭരിച്ച പഴം പച്ചക്കറികളുടെ സംഭരണവില. ജില്ലയില്‍ 11.32 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായി. പരപ്പ ബ്ലോക്കിലെ കര്‍ഷകരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പഴം -പച്ചക്കറികള്‍ സംഭരിച്ചത്.

സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയുള്ള നാല് ദിവസങ്ങളില്‍ വിവിധ ഇടങ്ങളിലായി ജില്ലയില്‍ 57 ചന്തകള്‍ ആരംഭിച്ചാണ് വില്‍പന നടത്തിയത്. കൃഷിവകുപ്പിന്റെ കീഴിലുള്ള ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം രൂപീകൃതമായ കൃഷി കൂട്ടങ്ങള്‍, എക്കോ ഷോപ്പുകള്‍, ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിഭവന്‍ തലത്തില്‍ വിപണികള്‍ നടത്തിയത്.

കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്ന വിലയേക്കാള്‍ 10 ശതമാനം വില അധികം നല്‍കിയാണ് കൃഷിവകുപ്പ് പഴങ്ങളും പച്ചക്കറികളും സംഭരിച്ചത്. ഉപഭോക്താക്കള്‍ക്ക് പൊതുവിപണിയിലെ വിലയേക്കാള്‍ പരമാവധി 30 ശതമാനം വരെ കുറച്ചു വില്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ വിപണി ഇടപെടല്‍ പൊതുവിപണിയില്‍ ഓണകാലത്ത് അനിയന്ത്രിതമായി വില കൂടുന്നത് തടയാനും സഹായമായി. മുന്‍കാലങ്ങളിലുണ്ടായിരുന്ന കൃത്രിമ വില വര്‍ദ്ധനവ് പഴം - പച്ചക്കറികള്‍ക്ക് ഇത്തവണ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.