മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇനി 'ബഗ്ഗി' ആംബുലന്‍സിന്റെ കരുതല്‍

post

ആലപ്പുഴ: ജില്ലയിലെ ആദ്യ ബഗ്ഗി ആംബുലന്‍സ് മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രി കാഷ്വാലിറ്റിയില്‍ എത്തുന്ന രോഗികളെ വിവിധ വാര്‍ഡുകളില്‍ എത്തിക്കുന്നതിനും വിവിധ പരിശോധനകള്‍ക്കായി ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കുന്നതിനും ഉപകാരപ്രദമാണ് ബഗ്ഗി ആംബുലന്‍സ്. ജില്ലയില്‍ ആദ്യമായാണ് ഒരാശുപത്രിയില്‍ ബഗ്ഗി ആംബുലന്‍സിന്റെ സേവനം ഒരുക്കുന്നത്. 

എം.എല്‍.എയുടെ നിയമസഭ മണ്ഡലം പ്രത്യേക വികസന നിധിയില്‍ നിന്നും 540000 രൂപ വിനിയോഗിച്ചാണ് ഇലക്ട്രിക് ആംബുലന്‍സ് വാങ്ങിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗി ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ മൂന്നു രോഗികള്‍ക്ക് ഇരുന്നും ഒരു രോഗിയെ കിടത്തിയും യാത്ര ചെയ്യാം. ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ് (ജി.ഇ.എം.) മുഖേനയാണ് ആംബുലന്‍സ് വാങ്ങിയത്. ആര്‍ക്കും അനായസേന ഓടിക്കുവാന്‍ കഴിയുന്ന ഈ ആംബുലന്‍സിന്റെ പരമാവധി വേഗത മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ആശുപത്രി കോമ്പൗണ്ടില്‍ പരമാവധി വേഗത 15 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ ആംബുലന്‍സിനും ഇതേ വേഗതയാണ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന റൂട്‌സ് ഇന്‍ഡസ്ട്രി ആണ് ഇലക്ട്രിക് ആംബുലന്‍സ് തയ്യാറാക്കി എത്തിച്ചത്. 

ആര്‍. രാജേഷ് എംഎല്‍എ ബഗ്ഗി ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. കിടപ്പുരോഗികള്‍ക്ക് അടക്കം ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് പരിശോധനക്കും മറ്റുമായി പോകേണ്ടതിന്റെ ബുദ്ധിമുട്ടുകള്‍ ഇ ആംബുലന്‍സിന്റെ വരവോടെ ഇല്ലാതാകുമെന്ന് എം.എല്‍.എ പറഞ്ഞു.