ക്ലീന്‍ കേരള കമ്പനി ജില്ലയില്‍ നീക്കം ചെയ്തത് 2218.215 ടണ്‍

post

അജൈവ മാലിന്യ നിര്‍മാര്‍ജന രംഗത്ത് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തി മാതൃകയായി കാസര്‍കോട് ജില്ലയും. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെയായി ക്ലീന്‍ കേരള കമ്പനി ജില്ലയില്‍ നിന്നും ശേഖരിച്ചത് 2218.215 ടണ്‍ അജൈവമാലിന്യം. ഹരിതകര്‍മസേനക്ക് ക്ലീന്‍ കേരള കമ്പനി നല്‍കിയത് 27.94ലക്ഷം രൂപ.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തത് 1618.215 ടണ്‍ അജൈവ മാലിന്യം. പുനരുപയോഗത്തിന് പറ്റാത്ത പാഴ്വസ്തുക്കള്‍ 1370.70 ടണ്‍, തരംതിരിച്ച പാഴ്വസ്തുക്കള്‍ 198.6 ടണ്‍, ഗ്ലാസ് - 38.406 ടണ്‍, കട്ടി കൂടിയ പ്ലാസ്റ്റിക് -11.125 ടണ്‍ എന്നിങ്ങനെയാണ് കണക്ക്. തരംതിരിച്ച പാഴ്വസ്തുക്കള്‍ക്ക് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് 16.49ലക്ഷം രൂപയാണ് ക്ലീന്‍ കേരള കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈമാറിയത്. ഈ സാമ്പത്തിക വര്‍ഷം ആഗസ്റ്റ് വരെ തരംതിരിച്ച പാഴ്വസ്തുക്കള്‍ 160 ടണും, പുനചംക്രമണം ചെയ്യാന്‍ പറ്റാത്ത പാഴ് വസ്തുക്കള്‍ 497.455 ടണുമുള്‍പ്പെടെ ക്ലീന്‍ കേരള കമ്പനി 660 ടണ്‍ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിച്ചപ്പോള്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് കൈമാറിയത് 11.45ലക്ഷം രൂപ.

തദ്ദേശസ്ഥാപനങ്ങളുടെ എം.സി.എഫ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സെന്ററുകളില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ ഹരിത കര്‍മസേന തരംതിരിച്ച് നല്‍കും. തുടര്‍ന്ന് കമ്പനി ഓരോ ഇനത്തിനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റ് വില നല്‍കും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ്വസ്തുക്കള്‍ ക്ലീന്‍ കേരള കമ്പനി സംസ്‌കരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിത കര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. ജില്ലയില്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യാനും ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാനും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ വ്യവസായിക ഏരിയയില്‍ ആര്‍.ആര്‍.എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) നിലവില്‍ വരും.

ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ പുനഃചംക്രമണത്തിനും സംസ്‌കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.