പടിഞ്ഞാറേ കല്ലട സോളാര്‍ ഫ്‌ളോട്ടിംഗ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

post

സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്രോജക്ട്

പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്തുനിന്ന് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഓണത്തിന് ശേഷം ആരംഭിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്രോജക്ടാണ് 360 ഏക്കര്‍ പാടത്ത് ഒരുങ്ങുന്നത്. വൈദ്യുതിയുടെ വില സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇതോടൊപ്പം തുടക്കമായി. യൂണിറ്റിന് 3.40 രൂപയില്‍ നിന്നും പരമാവധി വില കുറയ്ക്കാനും, സര്‍ക്കാരിന്റെ ഗ്യാപ് ഫണ്ട് ഉപയോഗിച്ച് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് എന്‍.എച്ച്.പി.സി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും.

50 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന 300 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ടാറ്റാ പവര്‍ സോളാറും നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനും (എന്‍എച്ച്പിസി) ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവച്ചിരുന്നു. മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിനു മുകളില്‍ ഫ്‌ളോട്ട് സ്ഥാപിച്ച് അതിനുമുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചാണ് വൈദ്യുതി ഉല്‍പ്പാദനം. 260 ഏക്കര്‍ കര്‍ഷകരുടേതും100 ഏക്കര്‍ പഞ്ചായത്തിന്റേതുമാണ്. ‌‌

കര്‍ഷകര്‍ അടങ്ങുന്ന പടിഞ്ഞാറേക്കല്ലട നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 25 വര്‍ഷത്തേക്ക് ഭൂമി എന്‍എച്ച്പിസിക്ക് പാട്ടത്തിനു നല്‍കിയത്. കമ്പനിയില്‍ കര്‍ഷകരുടെ പ്രതിനിധിയും കളക്ടറും പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടര്‍മാരാണ്. ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് ഏകദേശം ഏഴുരൂപയാണ്. പടിഞ്ഞാറേ കല്ലട നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി പ്രൊമോട്ടേഴ്സിനും പഞ്ചായത്തിനും ലാഭവിഹിതമായി ഓരോ യൂണിറ്റിനും 15 പൈസ വീതം ലഭിക്കും.