ഭിന്നശേഷി സൗഹൃദമാകാന്‍ ജില്ല

post

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും കൈകോര്‍ക്കുന്നു

ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യ നീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാന്‍ വിശദവിവര റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാരുടെയും വിശദ വിവരങ്ങളടങ്ങിയ പ്രൊഫൈല്‍ തയ്യാറാക്കും. സര്‍വെ മാതൃകയിലായിരിക്കും വിവര ശേഖരണം. ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ വിവര ശേഖരണവും, വ്യക്തഗത പരിചരണ പദ്ധതിയും, വിശദ വിവര റിപ്പോര്‍ട്ടും തയ്യാറാക്കും. സന്നദ്ധ പ്രവര്‍ത്തകരെയും ബ്ലോക്ക്തല കോര്‍ഡിനേറ്റര്‍മാരെയും ഇതിനായി ചുമതലപ്പെടുത്തും.

ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കും. ഭിന്നശേഷി നേരത്തെ തിരിച്ചറിയുകയാണ് ആദ്യഘട്ടം. വളര്‍ന്നുവരുന്ന കുട്ടികളില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭിന്നശേഷി തിരിച്ചറിഞ്ഞതിനു ശേഷം ഇവര്‍ക്ക് നല്‍കാവുന്ന പരിചരണം, തെറാപ്പി, വിദ്യാഭ്യാസം, തൊഴില്‍ മേഖലയിലേക്ക് കടക്കുന്നതിനു മുമ്പുള്ള പരിശീലനം, തൊഴിലവസരം, ബോധവല്‍കരണം, ഭിന്നശേഷി സഹായക ഉപകരണങ്ങള്‍ ലഭ്യമാക്കാല്‍, പുനരധിവാസം ഇവയൊക്കെ ഉള്‍പ്പെടുത്തി സമഗ്ര പദ്ധതി നടപ്പിലാക്കും.

ഭിന്നശേഷി സൗഹൃദ സമീപനത്തിന്റെ ഭാഗമായി നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ജില്ലയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് 15 ലക്ഷം രൂപ ചെലവില്‍ തൊഴില്‍ പരിശീലന കേന്ദ്രം, ഗ്രാമപഞ്ചായത്തുകള്‍ മുഖേന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം തുടങ്ങി വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്.

v