ഓണപൂക്കളത്തിന് 'മെയിഡ് ഇന്‍ പള്ളിച്ചല്‍' പൂക്കള്‍

post

'നമ്മുടെ പൂക്കള്‍ കൊണ്ട് നമ്മുടെ ഓണാഘോഷം' എന്ന ആശയത്തിന് നൂറ് മേനി പകിട്ടേകി പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പുഷ്പകൃഷി. പദ്ധതിയുടെ ആദ്യ ഘട്ട വിളവെടുപ്പ് ഐ. ബി. സതീഷ് എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ കുറണ്ടിവിള, കണ്ണന്‍കോട് വാര്‍ഡുകളിലെ വിളവെടുപ്പാണ് ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അഞ്ച് ഏക്കര്‍ സ്ഥലത്താണ് പുഷ്പകൃഷി നടത്തുന്നത്. പൂക്കളത്തിലെ താരമായ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ഹൈബ്രിഡ് ജമന്തി തൈകള്‍ ഉപയോഗിച്ച് രണ്ട് മാസം കാലയളവിലാണ് പൂക്കള്‍ വിളവെടുപ്പിന് പാകമാക്കിയത്. ഓണാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന വിപണന മേളയില്‍ പൂവുകള്‍ വില്‍പ്പനക്ക് എത്തിക്കും. അത്തം മുതല്‍ തിരുവോണ ദിവസം വരെ പൂക്കള്‍ ഒരുപോലെ ലഭ്യമാക്കാന്‍ ഓരോ സ്ഥലത്തും പ്രത്യേക സമയക്രമം പാലിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്.

ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പുഷ്പകൃഷി നടപ്പിലാക്കിയത്. ഇതിനോടൊപ്പം തേനീച്ച കൃഷിയും തുടങ്ങാന്‍ പദ്ധതിയുണ്ട്. പുഷ്പകൃഷിയുടെ സാധ്യതകള്‍ മനസ്സിലാക്കി ഇതൊരു വ്യവസായ സംരംഭമാക്കി, തുടര്‍ച്ചയായി വിപണിയിലേക്ക് പൂക്കള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള സൗകര്യവും ഒരുക്കും.