സ്മാർട്ടാകാനൊരുങ്ങി പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾ

കോഴിക്കോട് താലൂക്കിലെ പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായാണിത്. ആധുനിക സൗകര്യങ്ങളുള്ള 1200 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടമാണ് നിർമിക്കുക.
സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ ഭാഗമായി പന്നിയങ്കര, കടലുണ്ടി വില്ലേജ് ഓഫീസുകൾക്കായി 50 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. നിലവിൽ 24 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിലായാണ് കടലുണ്ടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ടു മുറികളും ഫയലുകൾ സൂക്ഷിക്കുന്ന മുറിയും കെട്ടിടത്തിനോട് ചേർന്നല്ലാത്ത രീതിയിൽ നിർമ്മിച്ച ഫ്രണ്ട് ഓഫീസും, ശുചിമുറിയും അടങ്ങുന്നതാണ് നിലവിലെ ഓഫീസ് കെട്ടിടം. പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന വില്ലേജ് ഓഫിസ് സ്മാർട്ടാകുന്നതോടെ ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.
ഇരുപത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ പന്നിയങ്കര വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. റെക്കോർഡ് മുറിയടക്കം മൂന്നു മുറികളാണ് നിലവിലുള്ളത്. വിസ്തീർണ്ണം കുറഞ്ഞ മുറികളായതിനാൽ അഞ്ചിലധികം ആളുകൾ ഒരുമിച്ചെത്തിയാൽ സേവനങ്ങൾ നൽകാനുള്ള സാഹചര്യം ഇപ്പോഴില്ല. സ്മാര്‍ട്ട് ഓഫീസുകൾ ആയി മാറുന്നതോടെ വില്ലേജ് ഓഫീസുകൾ കൂടുതൽ പൊതുജന സൗഹൃദമാകും. ആധുനിക സംവിധാനങ്ങൾ കൂടി സജ്ജീകരിക്കുന്നതോടെ പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ നൽകാനും സാധിക്കും.
പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിനായാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കുക. സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നതോടെ ആവശ്യമെങ്കിൽ കൂടുതൽ മുറികൾ സജ്ജീകരിക്കും. കെട്ടിടത്തിനോട് ചേർന്ന് ചുറ്റുമതിലും ഗേറ്റും നിർമ്മിക്കും.
റിസപ്‌ഷൻ സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ എത്തുന്നവർക്കു കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ഒരുക്കും. ജീവനക്കാർക്കു ഗ്ലാസ് പാർട്ടീഷനോട് കൂടിയ ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. ഇ ഫയലിങ് സമ്പ്രദായവും പരിഗണനയിലുണ്ട്. ശുദ്ധജലവും പൊതുജന സൗഹൃദമായ ശുചിമുറികളും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും.