ടൂറിസം-വ്യവസായ പദ്ധതിയുമായി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

post

കാര്‍ഷിക ഗ്രാമമായ ഈസ്റ്റ് എളേരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി പഞ്ചായത്ത്. പഞ്ചായത്തിന്റെ സമസ്ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശാലമായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ഗ്രാമീണ ടൂറിസം-വ്യവസായ പാര്‍ക്ക് പദ്ധതിയാണ് ഇതിനായി പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത്. പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ബൃഹത്തായ പദ്ധതിയാണിത്. ടൂറിസം, കായികം, സ്വയം തൊഴില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളില്‍ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമീണ ടൂറിസം-വ്യവസായ പദ്ധതികള്‍ക്കും ആധുനിക അറവുശാലയ്ക്കും സ്ഥലം കണ്ടെത്തി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്‌പോര്‍ട്‌സ് സിറ്റി, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കണ്‍വെന്‍ഷന്‍ സെന്റര്‍, സ്വിമ്മിംഗ് പൂള്‍, മിനി വ്യവസായ പാര്‍ക്ക്, വയോജനപരിപാലന കേന്ദ്രം, ഡയാലിസിസ് സെന്റര്‍, ആധുനിക അറവുശാല, മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഈസ്റ്റ് എളേരിയുടെ ഈ പദ്ധതി.

ടൂറിസത്തിനു പ്രഥമ പരിഗണന

രണ്ട് ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്‌സ് സിറ്റി നിര്‍മ്മിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, ആധുനിക സൗകര്യങ്ങളോടു കൂടിയ പവലിയന്‍ ഉള്‍പ്പെടുന്ന അത്യാധുനിക സ്റ്റേഡിയമാണ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ലക്ഷ്യമിടുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നാല് ഏക്കര്‍ സ്ഥലത്ത് അമ്യൂസ്‌മെന്റ് പാര്‍ക്ക്, കയാക്കിംഗ്, സ്പീഡ് ബോട്ട്, ചങ്ങാടം, കുട്ടത്തോണി തുടങ്ങിയ വിനോദ സംവിധാനങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും വിഭാവനം ചെയ്തിട്ടുണ്ട്. സെമിനാറുകള്‍, ക്യാമ്പുകള്‍, പരിശീലനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ നടത്തുന്നതിനു ആധുനിക സംവിധാനങ്ങളോടുകൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.

റിലീസിംഗ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ നീന്തല്‍ താരങ്ങളുള്ള പഞ്ചായത്തില്‍ നിന്ന് കൂടുതല്‍ നീന്തല്‍ താരങ്ങളെ കണ്ടെത്തുന്നതിനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി ഒരു നീന്തല്‍കുളം പദ്ധതിയുടെ ഭാഗമായി ഇവിടെ നിര്‍മിക്കും. നീന്തല്‍ മത്സരങ്ങളുള്‍പ്പടെ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. പദ്ധതി പ്രദേശത്തേക്കുള്ള വഴികളിലുള്‍പ്പെടെ പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ച് പ്രദേശത്തെ മനോഹരമാക്കും.

തൊഴില്‍ മേഖലയ്ക്കും പിന്തുണ

ടൂറിസത്തോടൊപ്പം ഏറെ പ്രാധാന്യത്തോടെ കാണുന്ന പദ്ധതിയാണ് സ്വയം തൊഴില്‍ നല്‍കലും, ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കലും. ഇതിന്റ ഭാഗമായി ഒരു മിനി വ്യവസായ പാര്‍ക്കും ഒരുക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനു സഹായകമാകുന്ന രീതിയില്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. വ്യവസായ പാര്‍ക്കിലൂടെ 200 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അംഗീകൃത അറവുശാലകള്‍ നിലവിലില്ല. അതുകൊണ്ട് പദ്ധതിയുടെ ഭാഗമായി ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ശുചിത്വ മിഷന്‍ 3.5 കോടി രൂപയുടെ ഫണ്ട് അറവുശാലാ നിര്‍മാണത്തിനായി നല്‍കും. അതുകൂടാതെ ഒരു കോടി രൂപയോളം പഞ്ചായത്ത് ഫണ്ടുമുപയോഗിച്ച് അത്യാധുനിക സൗകര്യത്തോടുകൂടിയ അറവുശാലയാണ് ലക്ഷ്യം. അറവുശാലയ്ക്കായി സ്ഥലം കണ്ടെത്തുന്നതിനു ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ജൈവവള നിര്‍മ്മാണ യൂണിറ്റും സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു.

സേവനവും ലക്ഷ്യം

നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി ഓള്‍ഡ് ഏജ് ഹോമും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 30 ഓളം വില്ലകളും കോമണ്‍ ഓള്‍ഡ് ഏജ് ഹോമും അടങ്ങുന്നതാണ് ഈ പദ്ധതി. സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് പണം അടച്ചും പാവപ്പെട്ടവര്‍ക്ക് സൗജന്യമായും താമസിക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ഭക്ഷണശാല, മെസ് ഹാള്‍, ആരാധനാലയങ്ങള്‍, പാലിയേറ്റീവ് നഴ്‌സ്, ഡോക്ടര്‍ എന്നിവരുടെ സേവനവും ഉറപ്പുവരുത്തും. വ്യായാമത്തിനായി പൊതുവായ സംവിധാനവും ആരംഭിക്കും. സൗജന്യമായി പത്തു പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനാവുന്ന ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കും.

പദ്ധതിക്കായി 22 ഏക്കറോളം ഭൂമി ആവശ്യമായി വരുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് 10 ഏക്കറോളം സ്ഥലം തനതു ഫണ്ടും ലോണുമുപയോഗിച്ച് പഞ്ചായത്ത് വാങ്ങും, ബാക്കി വേണ്ടി വരുന്ന സ്ഥലം ഭൂമി ചലഞ്ചിലൂടെ സമാഹരിക്കും. ഇതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലത്തിന്റെ മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തികരിക്കുന്നതോടെ ഘട്ടം ഘട്ടമായി സ്ഥലം എടുക്കുവാന്‍ ആരംഭിക്കും.