മെഡിക്കൽ കോളേജ് ഐ പി വിഭാഗം ഒന്നാം തിയതി മുതൽ തുറന്നു പ്രവർത്തിക്കും

post


മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ


ആറ് മാസത്തിനകം നൂറ് ഡോക്ടർമാരെ നിയമിച്ച് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച ആശുപത്രി വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


നിലവിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് അനുബന്ധ സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. വർക്ക്ഷോപ്പിൽ കയറ്റിയിട്ടുള്ള രണ്ടു ആംബുലൻസുകൾ ഉടൻ തന്നെ നന്നാക്കി നൽകാനുള്ള നടപടി സ്വീകരിക്കും. താഴെയും മുകളിലുമായുള്ള ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള മേൽപ്പാലം പണിയുന്നതിനായി സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.


നിലവിൽ ലഭിക്കുന്ന സേവനം കൃത്യമായി രോഗികൾക്ക് ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നും സൗജന്യമായി നൽകി വരുന്ന ഇൻസുലിൻ പോലുള്ള മരുന്നുകൾ ലഭിക്കുന്നതിനുള്ള താമസവും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. മെഡിക്കൽ കോളേജിൽ പഠനത്തിനുള്ള സൗകര്യം ഉടൻ ആരംഭിക്കണമെന്നും കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സ്സെന്ററിന്റെ പ്രവർത്തനവും എല്ലാ ചൊവ്വഴ്ചകളിലും കുട്ടികൾക്കായുള്ള ക്ലബ്‌ ഫുട് ക്ലിനിക്കിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. നേഫ്റോളജി, ഓങ്കോളജി, കാർഡിയോളജി, ന്യൂറോളജി എന്നീ വിഭാഗങ്ങൾ തുടങ്ങുന്നതിനായുള്ള അപേക്ഷയും സർക്കാരിൽ നൽകിയിട്ടുണ്ട്. പുതിയതായി നിർമ്മിച്ച കാന്റീനിന്റെ പ്രവർത്തനം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നും പഴയ കാന്റീനിന്റെ പ്രവർത്തനം തുടരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സുപ്രണ്ട് യോഗത്തിൽ അറിയിച്ചു.


ജില്ലാ കളക്ടർ ഷീബ ജോർജ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ജി സത്യൻ, ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി. വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നീന ഡി. ശ്യാം, മെഡിക്കൽ കോളേജ് ഡോ. സുപ്രണ്ട് സുരേഷ് വർഗീസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.