മണ്‍കുടിലില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് ശ്രീകുമാര്‍

post

തിരുവനന്തപുരം: പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴിയില്‍ മണ്‍കുടിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശ്രീകുമാറിനും കുടുംബത്തിനും പ്രതീക്ഷയുടെ പുതുവെളിച്ചം. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഇവര്‍ക്ക് സ്വന്തമായി കിടപ്പാടമുണ്ടായി. അടച്ചുറപ്പുള്ള പുത്തന്‍ ഭവനമെന്നത് സ്വപ്നം മാത്രമായിരുന്നു ഇത്രയും കാലം. അമ്മൂമ്മ, അച്ഛന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരടങ്ങുന്നതാണ് ശ്രീകുമാറിന്റെ കുടുംബം.  വര്‍ഷങ്ങളായി ആറുപേരും മണ്‍കുടിലില്‍ വീര്‍പ്പുമുട്ടി ജീവിച്ചത് ശ്രീകുമാര്‍ ഓര്‍ക്കുന്നു.

ആദ്യ കുഞ്ഞ് അസുഖബാധിതയാണ്. എട്ടാം മാസംതൊട്ട് മാറാരോഗം പിടിപെട്ട് കഷ്ടപ്പെടുകയാണ് ആ കുഞ്ഞ്. ശാരീരികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതിനാല്‍ അധികം കായിക ക്ഷമത ആവശ്യമുള്ള ജോലിക്ക് പോകാന്‍ ശ്രീകുമാറിന് കഴിയുമായിരുന്നില്ല. അങ്ങനെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുക്ക് ശ്രീകുമാറിന് സ്വന്തം വീട് എന്നത് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. 

അങ്ങനെയിരിക്കെയാണ് കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വരുന്നത്. പദ്ധതിയെപ്പറ്റി ശ്രീകുമാര്‍ അറിയുകയും കുടുംബശ്രീ വഴി അപേക്ഷിക്കുകയും ചെയ്തു. ശ്രീകുമാറിന്റെ അപേക്ഷ പരിഗണിക്കുകയും പദ്ധതി പ്രകാരമുള്ള നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  അതുപയോഗിച്ചു വാസയോഗ്യമായ ഒരു കൊച്ച് മനോഹര ഭവനം പണിത് കുടുംബത്തോടെ ശ്രീകുമാര്‍ അങ്ങോട്ട് താമസം മാറുകയും ചെയ്തു.  ഒരുപക്ഷെ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യം ജീവിതത്തില്‍ സംഭവിച്ചതിന്റെ അത്ഭുതത്തിലും സന്തോഷത്തിലുമാണ് ശ്രീകുമാറും കുടുംബവും ഇന്ന്.