ഗ്രാമ്യ' പദ്ധതിയ്ക്ക് തുടക്കമായി

post

**അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ 18 ഏക്കറില്‍ ജൈവ പച്ചക്കറികൃഷി ആരംഭിച്ചു

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ 'ഗ്രാമ്യ' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീല്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഓരോ എക്കര്‍ വീതം സ്ഥലം കണ്ടെത്തി മൊത്തം 18 ഏക്കറിലാണ് ജൈവ പച്ചക്കറികൃഷിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പച്ചക്കറികള്‍ 'അണ്ടൂര്‍ക്കോണം ഗ്രാമ്യ പച്ചക്കറി' എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

പഞ്ചായത്തിലെ തരിശുഭൂമി കണ്ടെത്തിയാണ് പച്ചക്കറികൃഷിയിറക്കുന്നത്. നൂറ് ശതമാനം വിളവ് ലഭിക്കുന്ന ഹൈബ്രിഡ് തൈകളാണ് നടുന്നത്. വിവിധ ഇനം മുളക്, തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, ചീര, പയര്‍, കറിവേപ്പില, വഴുതന തുടങ്ങിയ എല്ലാത്തരം പച്ചക്കറി തൈകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . തൊഴിലുറപ്പ് പ്രവര്‍ത്തകരില്‍ നിന്നും തെരെഞ്ഞെടുത്ത കാര്‍ഷിക സേനയ്ക്കാണ് പരിപാലന ചുമതല.

എല്ലാവരും ആവേശപൂര്‍വം കൃഷിയിലേക്ക് വരണമെന്നും വിഷരഹിതമായ പച്ചക്കറി ഉത്പാദനത്തിലൂടെ അസുഖമില്ലാത്ത ഗ്രാമമായി അണ്ടൂര്‍ക്കോണത്തെ മാറ്റണമെന്നും പ്രസിഡന്റ്എസ്. ഹരികുമാര്‍ പറഞ്ഞു. 18 ഏക്കറില്‍ നിന്നും വിളവെടുക്കുന്ന പച്ചക്കറികള്‍ പഞ്ചായത്ത് തന്നെ നേരിട്ട് ഇക്കോ ഷോപ്പുകള്‍ വഴി വിപണനം ചെയ്യും.

തെക്കെവിളയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അന്‍സാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബില സക്കീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബൈജു സൈമണ്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.