കോളനികള്‍ വികസിത ഗ്രാമങ്ങളാകും

post

കൊല്ലം: കോളനികളെ വികസിത ചെറുഗ്രാമങ്ങളാക്കി മാറ്റുന്ന പദ്ധതികള്‍ സംസ്ഥാനത്ത് തടസ്സമില്ലാതെ തുടരുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ പയറ്റിച്ചേരി, കൊടുവന്നൂര്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കവെയാണ് പുതിയകാലത്തിന് ചേരുംവിധമുള്ള മാറ്റങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയത്.

തടസ്സമില്ലാതെ കുടിവെള്ള വിതരണം, സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍, പാതകളുടെ പുനരുദ്ധാരണം, മാലിന്യ നിര്‍മാര്‍ജ്ജനം, വീടുകളുടെ മെച്ചപ്പെടുത്തല്‍ തുടങ്ങിയവ കോളനികളുടെ മുഖച്ഛായ മാറ്റും. ഗ്രാമീണ അന്തരീക്ഷം സൃഷ്ടിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പ്രദേശത്ത് കഴിയുന്നവര്‍ സ്വന്തമായുള്ള ഭൂമിയല്‍ കൃഷി നടത്തണം. ലാഭകരമായവ കണ്ടെത്തിയാല്‍ വരുമാന വര്‍ധന ഉറപ്പാക്കാനാകും.

ഇവിടങ്ങളില്‍ സൗകര്യങ്ങളോടു കൂടിയ അംഗന്‍വാടികളും തുടങ്ങുന്നുണ്ട്. സാംസ്‌കാരിക കൂടിച്ചേരലുകള്‍ക്കുള്ള ഇടവും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാ കണക്കാക്കിയാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്കാണ് നയിക്കുന്നത്. കോര്‍പസ് ഫണ്ട് വിനിയോഗിച്ച് കോളനികളില്‍ കടന്ന് പോകുന്ന റോഡുകളുടെ പുനരുദ്ധാരണവും പുതിയവയുടെ നിര്‍മാണവും നടത്തുന്നതും പരിഗണിക്കും. വായനശാലകള്‍ കൂടി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് പരിശോധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോളനികളിലെ സൗകര്യങ്ങളും നടത്തേണ്ട പ്രവര്‍ത്തനവും സംബന്ധിച്ച പ്രദേശവാസികളുടെ അഭിപ്രായം കേട്ട മന്ത്രി പരിമിതകള്‍ നേരിട്ട് കണ്ട് വിലയിരുത്തി. അടുത്ത് തന്നെ തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നും വ്യക്തമാക്കി. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല, പട്ടികജാതി വകുപ്പാണ് ധനവിനിയോഗവും നടത്തിപ്പും. ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.