കാഞ്ഞിരകോട് കായല്‍ മത്സ്യ സമ്പത്തിന്റെ ആവാസകേന്ദ്രമായി മാറും

post

കൊല്ലം : കാഞ്ഞിരകോട് കായല്‍ മത്സ്യസമ്പത്തിന്റെ ആവാസകേന്ദ്രമായി മാറുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന അഷ്ടമുടി കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, വാളാത്തിക്കടവ് എന്നിവ മത്സ്യ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രണ്ട് ഹെക്ടര്‍ പ്രദേശത്ത് 75 ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  മത്സ്യസമ്പത്ത് പുനഃസൃഷ്ടിച്ചു കൊണ്ട് മാത്രമേ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജലാശയങ്ങളുടെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും അവയെ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അശാസ്ത്രീയമായ രീതിയില്‍ മത്സ്യം പിടിക്കുന്നത് നമ്മുടെ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്.

ദളവാപുരം-നീണ്ടകര പ്രദേശം കക്ക സംരക്ഷണ മേഖലയായും അഷ്ടമുടി കായല്‍, വേമ്പനാട് കായല്‍, കുമരകം അടക്കമുള്ള പ്രദേശം മത്സ്യസമ്പത്ത് സംരക്ഷണ മേഖലയായും  പ്രഖ്യാപിച്ചിട്ടുണ്ട്.   കായല്‍ കാണാന്‍ വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഹോം സ്റ്റേ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അതില്‍നിന്നും മത്സ്യ മേഖലയിലുള്ളവര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയും.   മത്സ്യതൊഴിലാളികളുടെ ജീവിതം പട്ടിണി ഇല്ലാതെ നിലനിര്‍ത്തുക  എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.