കളക്ടറേറ്റിലെത്തിയാല്‍ വിദഗ്ധ മാനസീകാരോഗ്യ സേവനം ലഭിക്കും

post


സേവനം എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച വനിതാ സംരക്ഷണ ഓഫീസില്‍


തകര്‍ന്ന മനസ്സുകള്‍ക്ക് സാന്ത്വനമാവാന്‍ കളക്ടറേറ്റിലെ ജില്ലാ വനിതാ സംരക്ഷണ ഓഫീസ്. കൗണ്‍സിലിങിനെത്തുന്ന സ്ത്രീകളില്‍ മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഹായമായാണ് വിദഗ്ധ മാനസീകാരോഗ്യ സേവനം എന്ന പദ്ധതി നടപ്പിലാക്കുന്നത്. വനിതാ സംരക്ഷണ ഓഫീസില്‍ നിന്നും എല്ലാ മാസവും കൗണ്‍സിലിങ് തേടുന്ന മുപ്പതോളം സ്ത്രീകളില്‍ അഞ്ച് പേരെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അധ്യക്ഷയായ ഗാര്‍ഹിക പീഡന നിരോധന നിയമം സംബന്ധിച്ച ജില്ലാതല മോണിറ്റിങ്, കോഡിനേഷന്‍ കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ മാനസീകാരോഗ്യ വിദഗ്ധ ഡോ. അപര്‍ണ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ വനിതാ സംരക്ഷണ ഓഫീസില്‍ എത്തി തുടങ്ങി. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. മരുന്നുകളും സൗജന്യമായിരിക്കും. തുടര്‍ ചികിത്സയ്ക്കും വനിതാസംരക്ഷണ ഓഫീസിലെ തൊട്ടടുത്ത മാസത്തെ സേവനം പ്രയോജനപ്പെടുത്താം.


ജൂണ്‍ പത്തിന് ആദ്യ ദിവസം ഏഴു പേരാണ് ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയത്. സേവനം തേടിയെത്തിയവര്‍ക്കെല്ലാം മാനസിക പ്രശ്‌നങ്ങളുണ്ടെന്നും തുടര്‍ച്ചയായ പരിശോധനയിലൂടെ ഇവര്‍ക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും ഡോക്ടര്‍ അപര്‍ണ അഭിപ്രായപ്പെട്ടു.


ഡോക്ടറുടെ സേവനത്തിന് സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കാരണം മംഗലാപുരത്തെയാണ് ആശ്രയിച്ചിരുന്നതെന്നും യാത്രാക്കൂലിയും മരുന്നുകളുടെ വിലയും വലിയ ബുദ്ധിമുട്ടിലാക്കുമ്പോഴാണ് വനിതാ സംരക്ഷണ ഓഫീസിലെ സേവനത്തെ കുറിച്ച് അറിഞ്ഞതെന്നും മരുന്നും ചികിത്സയും സൗജന്യമായി ലഭിക്കുന്നത് തങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ അഭിപ്രായം.


മാനസിക സമ്മര്‍ദ്ദവും മറ്റ് വെല്ലുവിളികളും നേരിടുന്ന നിരവധി സ്ത്രീകള്‍ കൗണ്‍സിലിങിന് എത്താറുണ്ട്. ഇവര്‍ക്കെല്ലാം വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നിര്‍ദേശിക്കാറുമുണ്ട്. എന്നാല്‍ മാനസിക പ്രശ്‌നത്തിന് ചികിത്സിക്കുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇവരെ ചികിത്സയില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമുള്ള വീടുകളിലെ കുഞ്ഞുങ്ങള്‍ക്കും പഠനവൈകല്യം പോലുള്ള പ്രശ്‌നങ്ങളുള്ളതായി കൗണ്‍സിലിങ്ങിലൂടെ അറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മാനസിക ചികിത്സയ്ക്ക് ആശുപത്രികളെ ആശ്രയിക്കാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരക്ഷണ ഓഫീസില്‍ ലഭ്യമാകുന്ന ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസും കാസര്‍കോട് ജനറല്‍ ആശുപത്രിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.