ടര്‍ക്കി ഫാമില്‍ നിന്ന് ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കും

post


കൊല്ലം കുരീപ്പുഴയിലെ വിശാലമായ ടര്‍ക്കി ഫാമില്‍ നിന്നും ടര്‍ക്കി ഇറച്ചി വിപണിയിലെത്തിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഫാമിന്റെ വികസന സാധ്യതകള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ശനത്തിനെത്തിയതാണ് മന്ത്രി.

കൊളസ്‌ട്രോള്‍ കുറഞ്ഞ സ്വാദിഷ്ഠമായ ഇറച്ചിയാണ് ടര്‍ക്കികളുടേത്. ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ടര്‍ക്കിയിറച്ചിക്ക് ആവശ്യക്കാര്‍ ഏറുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കൂടി സ്വീകാര്യമായ രീതിയില്‍ ചെറിയ പാക്കറ്റുകളില്‍ ടര്‍ക്കിയിറച്ചി വിപണിയിലെത്തിക്കാന്‍ ഫാമിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. ആറ് മാസം പ്രായത്തില്‍ ആറ് മുതല്‍ ഏഴ് കിലോ വരെ ഭാരമെത്തുന്നവരാണ് ടര്‍ക്കികള്‍. എന്നാല്‍ ഇറച്ചി വില്പന ഇല്ലാത്തതിനാല്‍ ചെറുകിട ഉപഭോക്താക്കള്‍ക്ക് ടര്‍ക്കി ഇറച്ചി വാങ്ങാന്‍ കഴിയാറില്ല. ഐസ് ലൈന്‍ റഫ്രിജറേറ്ററുകളും പ്രോസസ്സിംഗ് യൂണിറ്റുകളും വരുന്നതോടെ അതിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.

ജൈവ സുരക്ഷ സംവിധാനങ്ങള്‍ ഫാമില്‍ നിലനില്ക്കുന്നതിനാല്‍ ഫാമിനു പുറത്തുള്ള സര്‍ക്കാര്‍ കെട്ടിടം ഇറച്ചി പായ്ക്കിംഗ് യൂണിറ്റാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ബ്രോഡ് ബ്രസ്റ്റഡ് ലാര്‍ജ് വൈറ്റ് ,ബ്രോണ്‍സ്, ബെല്‍സ്വില്‍ സ്മാള്‍ വൈറ്റ് എന്നിങ്ങനെ മൂന്നിനം ടര്‍ക്കികളുടെ 4600 ഓളം വരുന്ന ശേഖരമാണ് ഫാമിലുള്ളത്.

ആഴ്ചയില്‍ അഞ്ഞൂറോളം ടര്‍ക്കിക്കുഞ്ഞുങ്ങള്‍ ഫാമില്‍ വിരിഞ്ഞിറങ്ങുന്നുണ്ട്. ഇത് കര്‍ഷകര്‍ക്കു കൂടി വളര്‍ത്താന്‍ നല്‍കുന്ന ഉപഗ്രഹ യൂണിറ്റുകള്‍ വരുന്നതോടെ വര്‍ഷം മുഴുവന്‍ ടര്‍ക്കി ഇറച്ചി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.