കര്‍ഷരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനമെത്തിക്കും

post


അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ മുഖേന കര്‍ഷകരുടെ വീട്ടുമുറ്റത്ത് വെറ്ററിനറി സേവനങ്ങളെത്തിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കെ.സോമപ്രസാദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ജില്ലാ വെറ്ററിനറി കേന്ദ്രത്തിനായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ മേഖലയിലുള്ളവരെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും ഇത്തരത്തില്‍ വെറ്ററിനറി ആംബുലന്‍സ് സേവനം ആരംഭിക്കും. ആദ്യഘട്ടമായി 29 ആംബുലന്‍സുകള്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനമാരംഭിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ കര്‍ഷകരുടെ വീടുകളിലേക്ക് വെറ്ററിനറി സേവനം എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എക്‌സ്-റേ യൂണിറ്റ്, മൃഗങ്ങളെ പൊക്കുന്നതിനുള്ള സൗകര്യം, മരുന്നുകള്‍, ഡോക്ടറുടെ സേവനം എന്നിവയടങ്ങുന്ന ടെലിവെറ്ററിനറി യൂണിറ്റും ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ദുരന്തനിവാരണ ഇടപെടലുകള്‍ നടത്താന്‍ ടെലി വെറ്ററിനറി യൂണിറ്റ് സഹായകമാകും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലയില്‍ വെറ്ററിനറി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആംബുലന്‍സിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന് നല്‍കി നിര്‍വഹിച്ചു. വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കെ. സോമപ്രസാദ് എം.പി വിതരണം ചെയ്തു.

ചടങ്ങില്‍ കെ. സോമപ്രസാദ് എം. പി അധ്യക്ഷനായി.