ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി ഡ്രൈവ് നടത്തി

post

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിനായുള്ള രജിസ്ട്രേഷന്‍ ഡ്രൈവ് ന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹ്യ സുരക്ഷ മിഷനും കാസര്‍കോട് ഗവ കോളേജ് എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് അവസാനിച്ചു. 4 ദിവസമായി നടന്നു വന്ന സ്പെഷ്യല്‍ ഡ്രൈവില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ വി ഡിസേര്‍വ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇരുപതിനായിരത്തില്‍ അധികം ഭിന്നശേഷിക്കാരുടെ യു.ഡി.ഐ.ഡി രജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കുകയും 6000 ലധികം ആളുകള്‍ക്ക് യു.ഡി.ഐ.ഡി ആയി ബന്ധപ്പെട്ടുണ്ടായ സംശയങ്ങള്‍ മാറ്റുകയും അവരെ രജിസ്ട്രേഷന്‍ നടത്തുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തു.

സ്പെഷ്യല്‍ ഡ്രൈവ് ഏറ്റെടുത്തു വിജയിപ്പിച്ച എന്‍ എസ് എസ് വളണ്ടിയര്‍മാരെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അനുമോദിച്ചു. സംസ്ഥാനത്തുടനീളം നടക്കുന്ന യു.ഡി.ഐ.ഡി രജിസ്ട്രേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ഭിന്നശേഷി ഉള്ള ഓരോ ആളുകളെയും നേരിട്ട് വിളിക്കുക വഴി രജിസ്ട്രേഷന്‍ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ക്ഷേമം അന്വേഷിക്കുക എന്ന മഹത്തായ കാര്യം കൂടിയാവുമ്പോള്‍ വളരെ പ്രശംസനീയമായ ഇടപെടലാണെന്ന് കളക്ടര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് ജില്ലയില്‍ മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്നത് ഏറെ അഭിമാനകരമാണെന്ന് പറഞ്ഞ കളക്ടര്‍ കേരള സാമൂഹ്യ സുരക്ഷ മിഷനെ അഭിനന്ദിച്ചു.

2015 ലെ ഭിന്നശേഷി സര്‍വേ പ്രകാരം ജില്ലയില്‍ 35671 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ 2022 ഏപ്രില്‍ 18 വരെ 13000 പേര്‍ യു.ഡി.ഐ.ഡി രജിസ്റ്റര്‍ ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിനാണ്് സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഘട്ടമായി രെജിസ്ട്രേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളത്.ഭിന്നശേഷിയുള്ള ഏതൊരാള്‍ക്കും ഭാവിയില്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നത് യു.ഡി.ഐ.ഡി കാര്‍ഡ് മുഖേന മാത്രമായിരിക്കും.

ഭിന്നശേഷി സെന്‍സസ് പ്രകാരമുള്ള ആളുകളുടെ പഞ്ചായത്ത് / വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഓരോ പ്രദേശത്തുമുള്ള അംഗനവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തരം ആളുകളെ കണ്ടെത്താനും അവര്‍ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

രണ്ടാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ട് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കും.