സാമൂഹ്യപരിഷ്‌കരണത്തിന് ആര്‍ജവത്തോടെ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂര്‍-മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

* മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ 150 ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : സാമൂഹ്യപരിഷ്‌കരണത്തിന് ആര്‍ജവത്തോടെ പോരാടാന്‍ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ 150 ാം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും മൂലൂരിന്റെ ഛായാചിത്ര അനാച്ഛാദനവും നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യത്തില്‍ പുതിയൊരു കാലഘട്ടത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കി സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ധീരസാഹസികനായിരുന്ന മൂലൂരിന്റെ ഓര്‍മകള്‍ പുരോഗമന കേരളത്തിനാകെ കരുത്താണ്. രാജ്യത്താകമാനം നവോത്ഥാന മൂല്യങ്ങളെ ചവുട്ടിമെതിക്കാനും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുനരാനയിക്കാനും സംഘടിതശ്രമം നടക്കുന്ന സന്ദര്‍ഭത്തില്‍ മൂലൂരിനെ ഓര്‍ക്കുന്നത് ആവേശദായകമാണ്. അദ്ദേഹത്തിന്റെ 'കവിരാമായണ'ത്തിനെതിരെ സവര്‍ണകവികളുടെ എതിര്‍പ്പും കടന്നാക്രമണവും ഉണ്ടായപ്പോള്‍ ഒറ്റയ്ക്ക് അദ്ദേഹമത് നേരിട്ടു. പത്മനാഭപ്പണിക്കര്‍ ഈ സാഹിത്യപ്പോരില്‍ കാട്ടിയ ധൈര്യവും യുക്തിബോധവും കവിത്വവാസനയും കണ്ടാണ് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ അദ്ദേഹത്തിന് 'സരസകവിപ്പട്ടം' നല്‍കിയത്. ശ്രീനാരായണഗുരുവില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം സാമൂഹ്യപുരോഗതിക്കായി സാഹിത്യമുപയോഗിച്ചത്. 
ദന്തഗോപുരത്തിലിരുന്ന് സാഹിത്യസൃഷ്ടിമാത്രം ചെയ്തുപോന്ന സ്വപ്നജീവിയായിരുന്നില്ല മൂലൂര്‍. സമൂഹമധ്യത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ഛാടനം ചെയ്യാന്‍ അദ്ദേഹം സര്‍വകഴിവുകളും വിനിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. സമൂഹമാറ്റത്തിനുവേണ്ടി പടപൊരുതിയ വിപ്ലവകവിയാണ് മൂലൂരെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. 
ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി അധ്യക്ഷ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, മൂലൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ജോര്‍ജ് ഓണക്കൂര്‍, വൈസ് ചെയര്‍മാന്‍ പ്രഭാവര്‍മ്മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും മൂലൂര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ: എം.ആര്‍. സഹൃദയന്‍ തമ്പി കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ പ്രൊഫ: വി. മധുസൂദനന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, ഡോ: എസ്.വി. ആര്യാംബിക, സുമേഷ് കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. അനാച്ഛാദനം ചെയ്ത മൂലൂരിന്റെ ഛായാചിത്രം നിയമസഭാ മ്യൂസിയത്തില്‍ സ്ഥാപിക്കും.