കാണികളിൽ വ്യത്യസ്തതയുണർത്തി 14 വനിതകളുടെ ചരട്കുത്തി കോൽക്കളി

post

കാസർഗോഡ്: 14 ചരടുകൾ കോർത്തു കെട്ടി തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ സംഘത്തിന്റെ കോൽക്കളി കാണികളിൽ വേറിട്ട ദൃശ്യ വിരുന്നായി.. എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്റ്റാന്റിൽ തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖ കോൽക്കളി സംഘം അവതരിപ്പിച്ച ചരട്കുത്തി കോൽക്കളിയാണ് കാണികളിൽ ആവേശം നിറച്ചത്. . തരംഗിണി പ്രഭാകരന്റെ ശിക്ഷണത്തിലാണ് 14 വനിതകൾ കോൽക്കളി അഭ്യസിച്ചത്. ഭാഗവതർ കെ.പി ഭാർഗവൻ പയ്യന്നൂരിന്റെ ആലാപനത്തിൽ അവർ ചുവട് വെച്ചു. വടക്കൻ മലബാറിന്റെ തനത് ആയോധന കലയാണ് കോൽക്കളി. പുരുഷൻമ്മാരാണ് സാധാരണ കോൽക്കളി അവതരിപ്പിക്കുന്നത്. എന്നാൽ വനിതകളെ കൊണ്ട് ഈ ആയോധന കല അഭ്യസിപ്പിച്ച് വ്യത്യസ്തമാകുകയാണ് പ്രഭാകരനും സംഘവും. ഡൽഹിയിലടക്കം നിരവധി വേദികളിൽ ഇവർ കോൽക്കളി അവതരിപ്പിച്ചിട്ടുണ്ട്. കെ.പി ജാനകി, കെ.യു പ്രേമലത, സുജ രമേശ്, പി രേഖ, ആർ മീനാക്ഷി , കെ.വി ഹർഷ , വി.പി പാർവ്വതി, ഇ.രേവതി, പി.ഗോപിക, ഇ അജിത, എൻ. ഷീജ, സി. ദേവനന്ദ, പി.വി. ആര്യ, സാരംഗി സുധീർ എന്നിവരാണ് കോൽക്കളി അവതരിപ്പിച്ചത്. നാൽപതോളം വനിതകൾ ഷൺമുഖ കോൽക്കളി സംഘത്തിലുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചാണ് വനിതകൾക്കായി ഇങ്ങനെയൊരു വ്യത്യസ്ത കല അഭ്യസിപ്പിക്കാൻ തീരുമാനിച്ചതെന്ന് തരംഗിണി പ്രഭാകരൻ, ഭാഗവതർ കെ.പി ഭാർഗവൻ പയ്യന്നൂർ എന്നിവർ പറഞ്ഞു.