ഓപ്പറേഷന്‍ സാഗര്‍ റാണി - ജില്ലയില്‍ ഊര്‍ജിത പരിശോധന

post


ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യ വില്‍പ്പന ശാലകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത പരിശോധന. തൊടുപുഴ, ചെറുതോണി, കുമളി, അണക്കര എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ 42 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത കേര, നത്തോലി, വിളമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പിടിച്ചെടുത്ത്  നശിപ്പിച്ചു.

ഫോര്‍മാലിന്‍, അമോണിയ  ടെസ്റ്റ്കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ 9 മത്സ്യസാമ്പിളുകള്‍ കാക്കനാട് റീജ്യണല്‍
 അനലിറ്റിക്കല്‍  ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ലാബില്‍ അയച്ച 15 ഓളം മത്സ്യ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതില്‍ ഒന്നിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. മത്സ്യവില്‍പ്പന നടത്തുന്ന വ്യാപാരികള്‍ മീനില്‍ 1 :1 എന്ന അനുപാതത്തില്‍ ഐസ് ഇടേണ്ടതാണ്. ശരിയായ രീതിയില്‍ ഐസ് ഇടാത്തതും മീന്‍ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍  ഷംസിയാ എം.എന്‍, പീരുമേട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍  പ്രശാന്ത് എസ്.  എന്നിവര്‍  പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.


ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലക്ഷണങ്ങള്‍

1. ശരീരത്തില്‍ സ്വഭാവിക തിളക്കം ഉണ്ടാകുന്നു.
2. മത്സ്യത്തിന് ദുര്‍ഗന്ധമോ, രാസഗന്ധമോ ഉണ്ടായിരിക്കുന്നതല്ല.
3. തൊട്ടുനോക്കുമ്പോള്‍ മാംസത്തിന് കട്ടിയും ഉറപ്പും ഉണ്ടാകുന്നതാണ്. മീനില്‍ തൊടുന്ന ഭാഗം കുഴിയുകയില്ല.
4. കണ്ണുകള്‍ക്ക് തിളക്കമുള്ളതും, യാതൊരുവിധ നിറവ്യത്യാസവും ഉണ്ടാകുന്നതല്ല.
5. മങ്ങിയ അഥവാ കലങ്ങിയ കണ്ണുകള്‍ മത്സ്യം അഴുകിയതിനെ സൂചിപ്പിക്കുന്നു. 
6. ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ചികളപ്പൂക്കള്‍ക്ക് നല്ല ചുമപ്പ് നിറമാണ് കാണുന്നത്.