പുതു തൊഴില്‍മേഖലയും ഉത്പന്നമികവും പ്രധാനം

post

 
കൊല്ലം: സംസ്ഥാനത്തിന് സാമ്പത്തികമായി മുന്നേറാന്‍ പുതു തൊഴില്‍മേഖലകളും അവയില്‍ നിന്നുള്ള ഉത്പന്നമികവും അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഇ. എം. എസ്. ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ശിലയിട്ട് വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നികുതി വെട്ടികുറയ്ക്കുന്നത് വഴി വരുമാനം കുറയുന്ന സാഹചര്യം സംസ്ഥാനങ്ങള്‍ക്ക് വെല്ലുവിളിയാണ്. വിലക്കയറ്റവും ഭീഷണി ഉയര്‍ത്തുന്നി. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പരാധീനത ഇനിയും മാറിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഉദ്പാദന മേഖലയ്ക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതു തുടരുക തന്നെ ചെയ്യും. ജനങ്ങളിലേക്ക് എത്തും വിധം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ്. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായ പഞ്ചായത്ത് സംവിധാനമാണ് കേരളത്തിലുള്ളത്. പ്രകൃതി ദുരന്തങ്ങളേയും മഹാമാരിയേയും പ്രതിരോധിക്കുന്നതിലും സാധാരണക്കാര്‍ക്ക് കൈത്താങ്ങുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. അതു പിന്തുടരാന്‍ കഴിയുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം നിര്‍വഹിച്ച മന്ത്രി സംസ്ഥാന അവാര്‍ഡ് നേടിയ കര്‍ഷകയെ ആദരിക്കുകയും ചെയ്തു.

പി. സി. വിഷ്ണുനാഥ് എം. എല്‍. എ അധ്യക്ഷനായി. എം. നൗഷാദ് എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് ഓട്ടോറിക്ഷ വിതരണം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി താക്കോല്‍ദാനം, ഭൂമിയില്ലാത്തവര്‍ക്കായി വാങ്ങിയ ഭൂരേഖ കൈമാറ്റം, മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്, ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം എന്നിവയും ജനപ്രതിനിധികള്‍ നിര്‍വഹിച്ചു.