തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി മൂന്നു പാലങ്ങള്‍

post

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തീരദേശ ഗതാഗതത്തിനു മുതല്‍ക്കൂട്ടായ മൂന്നു പാലങ്ങള്‍ ഉദ്ഘാടനത്തിനു തയ്യാറായി. ആറില്‍കടവ് പാലം, മയിച്ച പാലത്തേര പാലം, വഞ്ഞങ്ങമാട് പാലം എന്നീ പാലങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു തയ്യാറായിരിക്കുന്നത്. തൃക്കരിപ്പൂര്‍ എം എല്‍ എ എം. രാജഗോപാലന്റെ പരിശ്രമഫലമായാണ് പാലങ്ങള്‍ യാഥാര്‍ഥ്യമായത്. ചെറുവത്തൂര്‍ പഞ്ചായത്തിലെ തീരദേശമേഖലയിലെ ഗതാഗത മേഖലയില്‍ സ്വപനതുല്യമായ വികസനമുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതികളാണ് ഒരേസമയം ഉദ്ഘാടനത്തിനു തയ്യാറായിരിക്കുന്നത്.

ആറില്‍ കടവ് പാലവും അനുബന്ധറോഡും

തുരുത്തി, അച്ചാംതുരുത്തി നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്തി-അച്ചാംതുരുത്തി ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിച്ച പാലമാണ് ആറില്‍കടവ് പാലം. കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലത്തിന്22.32മീറ്റര്‍ നീളമുള്ളമൂന്നുസ്പാനുകളിലായി ആകെ 67.08 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും ആണുള്ളത്. ബിഎംബിസി നിലവാരത്തില്‍ 2.60കിലോമീറ്റര്‍ അനുബന്ധറോഡും നിര്‍മിച്ചിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എം രാജഗോപാലന്‍ എംഎല്‍എ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് സിആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. സിംഗിള്‍വേ ബ്രിഡ്ജായ എരിഞ്ഞിക്കീല്‍ പാലത്തിന് സമാന്തരമായാണ് ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും വരുന്നത്. ട്രാഫിക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മടക്കര മുതല്‍ കോട്ടപ്പുറം പാലം വരെ വണ്‍വേയായി ഉപയോഗിക്കുവാനും സാധിക്കും.

മയിച്ച പാലത്തേര പാലം

മയിച്ച, കുറ്റിവയല്‍, കുണ്ട്പടന്ന, മീന്‍ കടവ് എന്നീ പ്രദേശത്തുകാര്‍ക്ക് എളുപ്പത്തില്‍ ചെറുവത്തൂര്‍ പട്ടണത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന റോഡാണ് ചെറുവത്തൂര്‍-വെങ്ങാട്ട്-മയിച്ച റോഡ്. എന്നാല്‍ പാലത്തേര പ്രദേശത്ത് പാലം ഇല്ലാത്തതിനാല്‍ വാഹനഗതാഗതം സാധ്യമായിരുന്നില്ല. മയിച്ച -പാലത്തേര പാലം തുറന്നു കൊടുക്കുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടില്ലാത്തതില്‍ സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേകാനുമതി വാങ്ങിയാണ് കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തിയത്.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാലത്തിന് 26 മീറ്റര്‍ നീളമുള്ള മൂന്നു സ്പാനുകള്‍ ആണുള്ളത് . ഇതില്‍ കൂടി ഒരേ സമയത്ത് രണ്ടുനിര വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള 7.5 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും അതുകൂടാതെ ഇരുവശങ്ങളിലും നടപ്പാതയും ഉണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും കൂടി ആകെ 200 മീറ്റര്‍ സമീപന റോഡും മറ്റ് സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ചിട്ടുണ്ട്.

വഞ്ഞങ്ങമാട്പാലം

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പൊള്ള-വഞ്ഞങ്ങമാട് റോഡില്‍ മടക്കര പുഴക്ക് കുറുകെ ചെറുവത്തൂരിനെയും കാരിയെയും ബന്ധിപ്പിച്ചുകൊണ്ടാണ് വഞ്ഞങ്ങമാട് പാലം നിര്‍മ്മിച്ചരിക്കുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം. 17.07 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള മൂന്ന് സ്പാനുകളോട് കൂടി മൊത്തം 51.21 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. പാലത്തിനോടൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും, പാലത്തിന്റെ ഇരുവശങ്ങളിലുമായി മൊത്തം 150 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്.