മാലിന്യരഹിത നഗരങ്ങള്‍ക്കായി തിരുവനന്തപുരം പ്രഖ്യാപനം

post

സീറോ വേസ്റ്റ് ആക്ഷന്‍ പ്ലാന്‍ മന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഇാ വര്‍ഷം ഓഗസ്റ്റ് 15 ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള 'തിരുവനന്തപുരം പ്രഖ്യാപന'വുമായി നഗരസഭ. വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനങ്ങള്‍ ഉപയോഗിച്ച് സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചാണ് തിരുവനന്തപുരം നഗരസഭ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം പ്രഖ്യാപനം കര്‍മ്മ പദ്ധതി തദ്ദേശ സ്വയംഭരണ മന്ത്രി എ. സി. മൊയ്തീന് മേയര്‍ കെ. ശ്രീകുമാര്‍ കൈമാറി. മാലിന്യ സംസ്‌കരണത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഏറ്റവും വലിയ ചുമതലയെന്നും ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സെപ്‌റ്റേജ് മാലിന്യ സംസ്‌കരണത്തിനുളള സംവിധാനം സര്‍ക്കാര്‍ സജ്ജമാക്കും എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയെ സമ്പൂര്‍ണ്ണമായി മാലിന്യ രഹിതമാക്കുന്നതിനുളള കര്‍മ്മപദ്ധതിയാണ് തിരുവനന്തപുരം പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വികേന്ദ്രികൃത / ഉറവിടമാല്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. വീടുകളിലെ ജൈവമാലിന്യ പരിപാലത്തിനായി 15,000ല്‍ അധികം ബയോകപോസ്റ്റിംഗ് ബിന്നുകള്‍ സ്ഥാപിച്ചു ഇതുകൂടാതെ ജൂണ്‍ മാസത്തോടെ 50,000 ബയോകമ്പോസ്റ്റര്‍ ബിന്നുകള്‍ സ്ഥാപിക്കും. എയിറോബിക്ക് ബിന്നുകള്‍ 54 കേന്ദ്രങ്ങളില്‍ നിന്നും 200 ആയി വര്‍ദ്ധിപ്പിക്കും. കൂടാതെ 200 പോര്‍ട്ടബിള്‍ ഏയിറോബിക്ക് ബിന്നുകള്‍ സ്ഥാപിക്കും. യു.എന്‍.ഡി.പി.യുടെ സഹകരണത്തോടെ പ്ലാസ്റ്റിക് റിസൈക്ലിങ്ങ് പ്ലാന്റ് ആരംഭിക്കും. നഗരത്തിലെ ഡ്രൈവേയ്സ്റ്റ് സെഗ്രിഗേഷന്‍ കളക്ഷന്‍ ഹബ്ബുകള്‍ 200 ആയി വര്‍ദ്ധിപ്പിക്കും. 'കത്തിക്കല്‍ ഒഴിവാക്കണം' എന്ന ക്യാമ്പയിന്റെ ഭാഗമായി സ്ഥാപിച്ച കരിയില സംഭരണികളുടെ എണ്ണം മെയ് മാസത്തോടെ 100 ആയി വര്‍ദ്ധിക്കും. നഗരത്തില്‍ നിലവിലുളള പാളയം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ മാലിന്യ കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോമൈനിംഗ് നടത്തും. ഗ്രീന്‍ആര്‍മി സംവിധാനം പ്രയോജനപ്പെടുത്തി അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആയിരം മെന്റര്‍മാരെ ഈ പരിപാടിക്കായി പരിശീലിപ്പിക്കും. ഇവര്‍ നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും 12,500 പേരെ പരിശീലിപ്പിക്കും. ഇവരിലൂടെ നഗരത്തിലെ രണ്ടേകാല്‍ ലക്ഷം വീടുകളില്‍ സീറോ വേസ്റ്റിന്റെ സന്ദേശം എത്തിക്കും.

വിവരസാങ്കേതിക വിദ്യയും കാര്യക്ഷമമായി പ്രയോജനപ്പെടുത്തും. നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം, ഗ്രീന്‍ ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പുകള്‍ നഗരവാസികളില്‍ എത്തിക്കുന്നതിന് ശക്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. 

നഗരസഭ രണ്ട് ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ നിന്നും ക്രോഡീകരിച്ച ഈ കരട് ആക്ഷന്‍ പ്ലാന്‍ കൃത്യമായ സമയക്രമം നിശ്ചയിച്ച് കൗണ്‍സിലിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൗണ്‍സിലിന്റെ അനുമതിയോടുകൂടി മാര്‍ച്ച് മാസത്തോടെ കര്‍മ്മപദ്ധതിയ്ക്ക് തുടക്കം കുറിക്കും. സമാപന സമ്മേളനത്തില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ., ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സെക്രട്ടറി എല്‍. എസ്. ദീപ തുടങ്ങിയവര്‍ സംബന്ധിച്ചു.