തൃക്കരിപ്പൂർ മത്സ്യ മാര്‍ക്കറ്റ് നാടിനു സമർപ്പിച്ചു

post



കാസര്‍കോട്: തൃക്കരിപ്പൂരിന്റെ ദീര്‍ഘ നാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമായി. തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു.   തനത് ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ആധുനിക നിലവാരത്തിലുള്ള മാര്‍ക്കറ്റിനായി വകയിരുത്തിയിരുന്നു. ആദ്യഘട്ട നിർമാണത്തിനായി 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തി നടത്തിയതെങ്കിലും 67.50 ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാൻ സാധിച്ചു. ബാക്കിയുള്ള രണ്ടാംഘട്ട പ്രവർത്തിക്കായി  20 ലക്ഷം രൂപയുടെ ടെണ്ടർ വിളിച്ചിട്ടുണ്ട്. ഒരേസമയം 28 പേർക്ക് ഒന്നിച്ച് മത്സ്യ വില്പന നടത്താനുള്ള സൗകര്യം മാർക്കറ്റിനകത്ത് ഒരുക്കിയിരിക്കുന്നു.
ഇരു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവ പാകിയാണ് മാര്‍ക്കറ്റിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്.

കെട്ടിടത്തില്‍ സൗകര്യപ്രദമായി ഇരുന്ന് മത്സ്യം വില്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ മത്സ്യം വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. പ്രത്യേകം ബ്ലോക്കുകളായി തിരിച്ചാണ് വില്‍പനയ്ക്കുളള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ടുപേര്‍ക്ക് വീതം വില്‍പന നടത്താന്‍ സാധിക്കും. മാര്‍ക്കറ്റിനുള്ളില്‍ നിന്നുള്ള വെള്ളം ഉള്‍പ്പടെയുള്ള മാലിന്യം ഒഴുകി പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിരിക്കുന്നു. കൂടാതെ ലൈറ്റ്, ഫാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അതോടൊപ്പം തന്നെ കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കുമായി വിശാലമായ ശുചിമുറി സംവിധാനവും പുതിയ കെട്ടിടത്തിലുണ്ട്. 

പതിനൊന്നാം തീയതി മുതൽ മാർക്കറ്റിനകത്ത് മത്സ്യവിൽപ്പന ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അറിയിച്ചു. രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് മാർക്കറ്റിന്റെ  പ്രവർത്തന സമയം. പതിനൊന്നാം തീയതിക്ക് ശേഷം മത്സ്യമാർക്കറ്റിന് പുറത്തുവെച്ചുള്ള  മത്സ്യ വില്പന അനുവദിക്കില്ല.  മാർക്കറ്റിന്റെ പ്രധാന കവാടമായ തെക്കുഭാഗത്ത് കൂടി  മാർക്കറ്റിലേക്ക് മത്സ്യ വാഹനം കയറ്റണം.  കിഴക്കുഭാഗത്തുള്ള കവാടത്തിനു സമീപം ടൂവീലറിന് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും പ്രസിഡന്റ് അറിയിച്ചു.