കൊട്ടാരക്കര ഹൈ വോള്‍ട്ടേജ് തിളക്കത്തിലേക്ക്

post

 കൊല്ലം: കൊട്ടാരക്കര നഗരസഭയിലെ തെരുവുകള്‍ ഇനി 110 വോട്ട് വെളിച്ചത്തില്‍ തിളങ്ങും. നിലവിലെ  തെരുവ് വിളക്കുകള്‍ മാറ്റി ഏറ്റവും പ്രകാശമേറിയവയാണ് ഇവിടെ സ്ഥാപിക്കുക. നഗരസഭയുടെ വികസന വഴിയിലെ പുതിയ ചുവട് വയ്പ്പാണ് തെരുവ് വിളക്ക് പദ്ധതി.

കോളേജ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയും കൊട്ടാരക്കര  ഗണപതിക്ഷേത്ര പരിധിയിലുമുള്ള   മുഴുവന്‍ തെരുവ് വിളക്കുകളും മാറ്റുകയാണ്. ഏപ്രില്‍  15 ന് മുന്‍പ്  പുതിയവ സ്ഥാപിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയിട്ടുണ്ട്.

തെരുവുവിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയിലേക്ക് മാറ്റുന്ന 'നിലാവ്' പദ്ധതിയുടെ  രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ  18 വാട്‌സിന്റെ തെരുവ് വിളക്കുകള്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും സ്ഥാപിച്ചു തുടങ്ങി. അതോടൊപ്പം പുലമണ്‍ പാലത്തില്‍ എല്‍. ഇ.ഡി ലാംബ് പോസ്റ്റുകളും സ്ഥാപിച്ചു. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്റെ മുന്നിലുള്ള ബസ് കാത്തിരിപ്പ് ടെര്‍മിനല്‍ ഏറ്റെടുത്തു വൈദ്യൂതീകരിക്കാനും പദ്ധതിയുണ്ടെന്ന് നഗരസഭ  ചെയര്‍മാന്‍  എ. ഷാജു പറഞ്ഞു.