'എന്റെ കേരളം' ഉരു ഒരുങ്ങി

കണ്ണൂർ: ബേപ്പൂരിൽ കാണാമെങ്കിലും എക്സിബിഷനിൽ ആദ്യമായിട്ടാവും ഉരു നിർമ്മാണ സ്റ്റാൾ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഉരു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറയിൽ സദാശിവനാണ് ഉരു നിർമ്മിച്ചത്. ആശാന്റെ കലാസൃഷ്ടിയിൽ ശിഷ്യൻമാരുടെ സഹായത്തോടെ പിറന്ന നല്ലൊരു അസ്സൽ ഉരുവാണ് ഇവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. അന്യം നിന്ന് പോകുന്ന സാംസ്‌കാരിക മൂല്യങ്ങൾ വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഉരു നിർമാണം പ്രധാന ആശയമായി ജില്ലാ പഞ്ചായത്ത് കൊണ്ടുവന്നത്.
24 അടി നീളത്തിലും 11 അടി വീതിയിലും ആറ് അടി ഉയരത്തിലുമാണ് ഉരു നിർമ്മിച്ചത്. മഹാഗണിയാണ് ഇതിനുപയോഗിച്ചത്. സാംബൂക്, ബിരീക്, കൊട്ടിയ, ബൂം എന്നു തുടങ്ങി പല മോഡലുകളിലും ഉരു നിർമ്മിക്കും. സാംബൂക് മാതൃകയിലാണ് ഈ ഉരു നിർമ്മിച്ചിട്ടുള്ളത്. കട്ടിയുള്ള പലക ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. പണ്ടു കാലത്ത് അറബികൾക്ക് സാധനങ്ങൾ കൊണ്ടു പോകാനും കൊണ്ടു വരാനുമാണ് ഉരു ഉപയോഗിച്ചിരുന്നത്. അപകടം സാധ്യത കുറവാണ് എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഉരുവിന്റെ ആവശ്യകതയും പ്രാധാന്യവും കാഴ്ച്ചക്കാരിലേക്ക് എത്തിക്കുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്ന് ശില്പിയായ ചിറയിൽ സദാശിവൻ പറഞ്ഞു.