വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവാധാരമാക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

post

മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി


വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും  പുനരധിവാസത്തിന്റെ ഭാഗമായി വ്യാപാരികള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനവും  ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണത്തിനായി സ്ഥലം വിട്ട് നല്‍കിയവരുടെ സമീപനം പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശം നല്‍കുന്നു. സാമൂഹിക നീതി ഉറപ്പാക്കിയും സര്‍വ്വതല സ്പര്‍ശിയുമായ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസനത്തിന്റെ സ്പര്‍ശം ഏല്‍ക്കാത്ത ഒരു പ്രദേശവും കേരളത്തില്‍ ഉണ്ടാകരുത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ വെയ്ക്കുന്നുണ്ട്. സംസ്ഥാനം വലിയ തോതിലുള്ള വ്യവസായിക മുന്നേറ്റം ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഊര്‍ജ്ജ സ്വയം പര്യാപ്തത. ഗാര്‍ഹിക, വ്യാവസായിക, വാണിജ്യാവശ്യങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ സ്വയംപര്യാപ്തതയിലെത്തി എന്നവകാശപ്പെടാനാകു. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള ഊര്‍ജ ഉത്പാദന രീതികള്‍ ആവിക്ഷ്‌ക്കരിക്കണം. ആ രംഗത്ത് വലിയ കുതിച്ച് ചാട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഊര്‍ജ്ജ രംഗത്തെ സ്വയം പര്യാപ്തതയിലേക്ക് നാം മുന്നേറുകയാണ്. അതിന്റെ ഭാഗമായി വേണം മാങ്കുളം ജലവൈദ്യുതി പദ്ധതിയെ കാണാന്‍. പദ്ധതിക്ക് വേണ്ട 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി ഉള്ള ഭൂമിയുടെ ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആരും തെരുവാധാരമാകില്ല. എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കല്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. അര്‍ഹമായ നഷ്ടം നല്‍കി പുനരധിവാസത്തിനാവശ്യമായ നടപടി സ്വീകരിക്കും. എല്ലാ വികസന പദ്ധതികളിലും ഇതേ നയമാണ് സര്‍ക്കാര്‍ തുടരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേടിയ വികസനത്തിലൂന്നി കൂടുതല്‍ ഉയരത്തിലേക്ക് പോകണം. ഊര്‍ജ സ്വയം പര്യാപ്തത ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നകാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജലവൈദ്യുതി പദ്ധതികള്‍ നാടിന്റെ വികസനത്തിനാവശ്യമാണ്. വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് വിവിധ പദ്ധതികള്‍ ആവിക്ഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി, അഡ്വ എ രാജ എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായി. 


മേലാച്ചേരി പുഴയിലാണ് 40 വാട്ട് സ്ഥാപിതശേഷിയും 120 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനശേഷിയുള്ള നിലയമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ നിര്‍മ്മിക്കുന്ന റിസര്‍വോയറിലേക്ക് രാജമലയാര്‍, കടലാര്‍ എന്നിവയില്‍ നിന്നുള്ള ജലം തുരങ്കത്തിലൂടെ എത്തിച്ച് രണ്ടാംഘട്ടത്തില്‍ 80 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് 100 ദശലക്ഷം യൂണിറ്റ് വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ 80.01 ഹെക്ടര്‍ ഭൂമിയില്‍ 92 ശതമാനം ഭൂമിയും 60 കോടി ചെലവാക്കി 250ല്‍ പരം ആളുകളില്‍ നിന്നും ഏറ്റെടുത്തു. പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയിട്ടുള്ളത് മൂലം ജീവിതോപാധിയായ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടമായവര്‍ക്ക് പുനരധിവാസ പദ്ധതിയില്‍പെടുത്തി 7500 ചതുരശ്രയടി  വിസ്തീര്‍ണത്തില്‍ 29 കടമുറികളും പാര്‍ക്കിംഗ് സൗകര്യവുമുള്ള വ്യാപാര സമുച്ചയമാണ് മാങ്കുളത്ത് കുറഞ്ഞ വാടകയ്ക്ക് വ്യാപരികള്‍ക്ക് തുറന്നു നല്‍കുന്നത്.

 കെഎസ്ഇബി ജനറേഷന്‍ ഡയറക്ടര്‍ ജി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ ഡോ ബി അശോക്, ഡയറക്ടര്‍ വി മുരുകദാസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഭവ്യ കണ്ണന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനന്തറാണി ദാസ്, മാങ്കുളം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, പഞ്ചായത്ത് അംഗം ഷൈനി മാത്യു, കെഎസ്ഇബി ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ ഹരി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.