മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

post



കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യംചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസുത്രണ ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗങ്ങളായ കെ.നസീറും ബി. ബബിതയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി.

നല്ലളത്ത് പ്രവർത്തിക്കുന്ന അൽഫിത്റ ഇസ്ലാമിക് പ്രീ സ്‌കൂളിൽ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും, സ്‌കൂൾ സ്വന്തമായി സിലബസ്സ് തയ്യാറാക്കുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി അമീനുദ്ദീൻ കമ്മീഷന് പരാതി നൽകിയിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മീഷൻ കണ്ടെത്തിയിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമ പ്രകാരമുള്ള ലൈസൻസും അവർ നേടിയിട്ടുണ്ട്.  അതിനാൽ പരാതിയിന്മേൽ പ്രത്യേക ഉത്തരവ് കമ്മീഷൻ പുറപ്പെടുവിക്കേണ്ടതില്ല. എന്നാൽ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടൽ.