ഹോർട്ടിക്കോർപ് കർഷകർക്കുള്ള കുടിശ്ശിക മാർച്ച്‌ 31നകം നൽകും

post



ഇടുക്കി: ഹോർട്ടിക്കോർപ് കർഷകർക്കു നൽകാനുള്ള കുടിശ്ശിക മാർച്ച്‌ 31നകം നൽകുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. മാട്ടുപ്പെട്ടി കെ എൽ ഡി ബോർഡ്‌ ഗസ്റ്റ്‌ ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനു മൂന്ന് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കർഷകരുടെ കുടിശ്ശിക തീർക്കുന്ന ഘട്ടം ഘട്ടമായി തുക അനുവദിക്കും.

സുഭിക്ഷ കേരളം, സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തിനായി "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയ്ക്കു തുടക്കം കുറിക്കുകയാണ്. ഓരോ കുടുംബവും കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനു മണ്ണുള്ള കർഷകർക്ക് വിത്തും തൈയും നൽകും. ഞങ്ങളും കൃഷിയിലേക്ക് വലിയ  ക്യാമ്പയിൻ ആക്കി മാറ്റും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ പദ്ധതി ജനകീയമാക്കും. കൃഷി മന്ത്രി അധ്യക്ഷനും തദ്ദേശഭരണം, സഹകരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും , സന്നദ്ധസംഘടനകൾ,  സർക്കാർ സംരംഭങ്ങൾ എന്നിവയുടെ സഹകരണത്തോടെ "ഞങ്ങളും കൃഷിയിലേക്ക്"ഏറ്റവും വലിയ ജനകീയ ക്യാമ്പയിനാക്കി മാറ്റും. വിഷമില്ലാത്ത ഭക്ഷണം ജീവിക്കാൻ അത്യന്താപേക്ഷിതമാണ്. മുപ്പതു മുതൽ നാൽപതു ശതമാനം ജീവിത ശൈലി രോഗങ്ങളും കാൻസറും ബാധിക്കുന്നത് ഇന്നത്തെ ഭക്ഷണ രീതിയിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു വലിയ ദുരന്തമാണ്. ജില്ലയിലെ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങൾ ശീതകാല കൃഷിക്ക് അനുയോജ്യമാണ്. എന്നാൽ പണം വായ്പ എടുക്കുന്ന കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കടം കൊടുത്തവർക്കു തന്നെ നൽകേണ്ട സ്ഥിതിയുണ്ട്. ഇതു മൂലം ന്യായമായ വില ലഭിക്കുന്നില്ല. ഈ പ്രശ്നവും ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഉത്പാദനം വർധിപ്പിച്ചു കർഷകന്റെ വരുമാനം കൂട്ടുന്നതിലൂടെ മാത്രമേ കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനു കഴിയുകയുള്ളു.

മാന്യമായി ജീവിക്കാൻ കഴിയുന്ന വരുമാനം ഉണ്ടായാലേ കൂടുതൽ ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയൂ. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം വൈകുന്നതിലൂടെ കർഷകർക്കുണ്ടാകുന്ന വിള നഷ്ടം പരിഹരിക്കുന്നതിനു സംഭരണ സംസ്കരണ സംവിധാനം വിപുലമാക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കുന്നതിനു ശ്രമിക്കും. അഗ്രോബിസിനസ് കമ്പനിക്കു രൂപം നൽകും. കോൾഡ്സ്റ്റോറേജ് വാഹനങ്ങൾ കൂടുതലായി ലഭ്യമാക്കും. ഇതുവഴി കർഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള ബഹുമുഖ പരിപാടി ആവിഷ്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നമ്മുടെ കേരളത്തില്‍ ഒരുവര്‍ഷം 70 ലക്ഷം ടണ്‍ പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. 2016 ല്‍ ഏകദേശം 60 ലക്ഷം ടണ്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. കഴിഞ്ഞവര്‍ഷം പതിനഞ്ചുലക്ഷത്തി എഴുപതിനായിരം ടണ്‍ പച്ചക്കറി ഉല്പാദിപ്പിച്ചു. കോവിഡിന്റെ പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ഇത്രയധികം പച്ചക്കറി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞത് വലിയ മുന്നേറ്റമാണ്. ഇതിന്റെ ഭാഗമായാണ് സുഭിക്ഷ കേരളം പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിനു 8000 കർഷക സംഘങ്ങളും മൂല്യ വർധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിന് 2000 കർഷക സംഘങ്ങളും രൂപീകരിക്കും.  പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കും. കൃഷിയിൽ കൂടുതൽ തുക വകയിരുത്തി നല്ല കൃഷി രീതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്ഥാന ജില്ലാ തലങ്ങളിൽ അവാർഡ് ഏർപ്പെടത്തും. ഏറ്റവും നല്ല കൃഷിഭവന് മുൻ മന്ത്രി വി വി രാഘവന്റെ സ്മരണാർത്ഥം അവാർഡ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തു കാർബൺ തൂലിത കൃഷി നടപ്പാക്കും. ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാം ഇന്ത്യയിലെ ആദ്യത്തെ കാർബൺ തൂലിത ഫാമാകും. സംസ്ഥാനത്തെ 14 ഫാമിലൂടെയും കാർബൺ തൂലിത കൃഷി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.