എന്‍.എസ്. ആയുര്‍വേദ ആശുപത്രി കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

post

സഹകരണ പ്രസ്ഥാനം മികവിനൊപ്പം - മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം എക്കാലത്തും മികവിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.എസ്. ആശുപത്രിയുടെ പുതിയ ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. രോഗികളെ ലാഭമുണ്ടാക്കാനുള്ള ചരക്കായി കാണുന്നതിനു പകരം മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നു എന്നിടത്താണ് സഹകരണ ആശുപത്രികളുടെ പ്രസക്തി. പ്രാപ്തരായവരെ നിയോഗിച്ചാണ് എന്‍. എസ്. ആശുപത്രി അംഗീകാരം നേടിയത്. ഇതേ രീതിയല്‍ അറിവും വൈദഗ്ധ്യവുള്ളവരെ പുതുസംരംഭത്തിലും ഉള്‍ക്കൊള്ളിക്കാനാകണം.

രാജ്യാന്തരതലത്തില്‍ ഉള്‍പ്പടെ ആയുര്‍വേദത്തിനുള്ള സാധ്യതകളെല്ലാം പ്രയോജനപ്പെടുത്താനാകണം. കണ്ണൂരില്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത് ആ രംഗത്തെ ഗവേഷണത്തിന് മുതല്‍ക്കൂട്ടാകും. വ്യത്യസ്ത വൈദ്യശാഖകള്‍ ഒന്നു ചേരുന്ന അവസ്ഥ സംജാതമായാല്‍ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാകും ഉണ്ടാകുക. വിദഗ്ധരെ കൂടുതലായി സൃഷ്ടിക്കാനുള്ള പരിശീലന കേന്ദ്രങ്ങള്‍ കൂടുതലായി വരേണ്ടതുണ്ട്. ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന ഇടങ്ങളിലെല്ലാം വൈദഗ്ധ്യമുളളവരാണോ ഉള്ളത് എന്ന് പരിശോധിക്കേണ്ടതുണ്ട്. യഥാര്‍ഥ ആയുര്‍വേദ ചികിത്സ ഉറപ്പാക്കുകയാണ് പ്രധാനം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ ജനോപകാരപ്രദമായ പ്രത്യേകതകള്‍ ഇപ്പോള്‍ ആതുരസേവന രംഗത്തും കൂടുതലായി കാണാനാകുന്നുവെന്ന് അധ്യക്ഷനായ സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചടങ്ങില്‍ ആതുര സേവന രംഗത്തെ മികവ് കണക്കിലെടുത്ത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ എന്നിവരെ ആദരിച്ചു.