കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നാടിന് സമർപ്പിച്ചു

കാസറഗോഡ്: ആവേശ കടലായി കോട്ടച്ചേരി മേല്‍പ്പാല ഉദ്ഘാടനം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മാര്‍ച്ച് ഏഴിന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പരിസമാപ്തിയായത്. തീരദേശവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷികളാകാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. മന്ത്രിക്കൊപ്പം കോട്ടച്ചേരി പാലത്തിന് മുകളിലൂടെ നടക്കാന്‍ നാടൊരുമിക്കുമ്പോള്‍ അതൊരു ചരിത്രമായി മാറി.
2003 ല്‍ സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണം റോഡ്‌സ് ബ്രിജ്‌സ് കോര്‍പറേഷനെ ഏല്‍പിച്ചു. 2016 ഡിസംബര്‍ 20 ന് ഭൂമി ഏറ്റെടുക്കാന്‍ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂണ്‍ 30 ന് മേല്‍പ്പാല നിര്‍മാണത്തിനായി 15 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജിയോ ഫൗണ്ടേഷന്‍ ആന്‍ഡ് സ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഉറപ്പിച്ചു. 2018 ഏപ്രില്‍ 14 ന് മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു. അന്ന് റവന്യു മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ ഇ.ചന്ദ്രശേഖരനാണ് മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. സെപ്തംബറില്‍ നിര്‍മാണം ആരംഭിച്ചു. 21 മീറ്റര്‍ നീളമുള്ള 10 സ്പാനും 32.4 മീറ്റര്‍ നീളമുള്ള ഒരു റെയില്‍വേ സ്പാനും ഉള്‍പ്പെടെ ആകെ 11 സ്പാന്‍ ആണ് ഉള്ളത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉണ്ട്. പാലത്തിന്റെ ഒരു വശത്ത് 1.5 മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ് സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം.
ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍ വെമേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലെവല്‍ക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള പൂര്‍ത്തിയാക്കും. റെയില്‍വെ സമയബന്ധിതമായി സഹകരിച്ചാല്‍ 2023 ല്‍ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിയിലേക്കെത്താല്‍ 72 റെയില്‍വെ മേല്‍പ്പാലങ്ങളാണ് നിര്‍മിക്കാന്‍ പോകുന്നത്. അതില്‍ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേല്‍പ്പാലങ്ങള്‍ പ്ലാന്‍ ഫണ്ടിലൂടെയും നിര്‍മിക്കും. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടര്‍ നടപടിയിലൂടെ മാറ്റിയെടുത്ത് മുന്നോട്ട് കൊണ്ടുപോയി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം തീരദേശ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.