കൂട്ടാവാന്‍ അവര്‍ ഒത്തുകൂടി; കൂട്ട് സംഗമത്തിലൂടെ പുതുജീവിതത്തിലേക്ക് ആറ് പേര്‍

post

കാസറഗോഡ് :  ജീവിതത്തില്‍ ഒറ്റയാവാതിരിക്കാന്‍ കൂട്ടിനൊരാളെ തേടിയായിരുന്നു അവര്‍ ഒത്തുകൂടിയത്. ചെറുപ്പം തൊട്ട് മുതിര്‍ന്നവര്‍ വരെ കൂട്ടത്തില്‍. പ്രതീക്ഷകളോടെ ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങളും വിവരങ്ങളും അവതരിപ്പിച്ചു. പിന്നെ മനസ്സിണങ്ങിയവര്‍ തമ്മില്‍ കണ്ട് സംസാരിച്ചു. ഒറ്റപ്പെടലിലും നിരാശയിലും ജീവിക്കുന്ന ചിലരില്‍ പ്രതീക്ഷകള്‍ വിടര്‍ന്നു. അങ്ങനെ ആറ് പേര്‍ പുതിയ ജീവിതത്തിലേക്ക്.

ജില്ലയിലെ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശുവികസന വകുപ്പ്- വനിതാ സംരക്ഷണ ഓഫീസിന്റെയും ജില്ലാതല സെല്ലിന്റെയും നേതൃത്വത്തില്‍  സംഘടിപ്പിച്ച കൂട്ട് സംഗമം വേറിട്ട അനുഭവമായി. പുതിയ പങ്കാളികയെ തേടി കോഴിക്കോട് ജില്ല മുതല്‍ കാസര്‍കോട് വരെയുള്ള 56 പേര്‍ പങ്കെടുത്തു. 31 വനിതകളും 25 പുരുഷന്‍മാരും.

2021ലാണ് അന്നത്തെ ജില്ലാ കളക്ടടറായ ഡി സജിത്ത് ബാബു കൂട്ട് എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ ആശയം പിന്നീട് വനിതാ സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടപ്പിലാവുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. കൂട്ട് പദ്ധതിക്കായി നിര്‍മിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരം പുനര്‍ വിവാഹത്തിന് താല്‍പര്യമുളളവരുടെ രജിസ്‌ട്രേഷന്‍ നടത്തും. തുടര്‍ന്ന് വിധവാ വിവാഹത്തിന് സന്നദ്ധത അറിയിച്ച പുരുഷന്‍മാരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. 2021 ല്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ആദ്യ കൂട്ട് സംഗമത്തില്‍ 45 ഓളം പേര്‍ പങ്കെടുത്തിരുന്നു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂട്ട് സംഗമത്തില്‍ ജില്ലാ കളക്ടര്‍  ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായി. വളരെ മികച്ച ആശയമാണ് കൂട്ട് സംഗമമെന്നും ഒറ്റപ്പെടുന്നവര്‍ക്ക് തണലൊരുക്കാന്‍ ഇത്തരം സംഗമങ്ങള്‍ക്ക് സാധിക്കുമെന്നും ജില്ലാ കളക്ടടര്‍ പറഞ്ഞു.