കൊറോണ 154 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍

post

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 154 പേരെ ഹൗസ് ക്വാറന്‍ന്റൈന്‍ ഒഴിവാക്കിയതായി കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ ഉള്‍പ്പെടെ ഇനി 249 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപ്രതിയില്‍ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ ഒരാളും നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.

ഇന്നലെ (ഫെബ്രു 13) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. രണ്ട് സാംപിളുകളുടെ ഫലം ലഭിച്ചത് നെഗറ്റീവാണ്. ഇതോടെ ഇതുവരെ 30 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 എണ്ണത്തിന്റേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ ഒരാള്‍ക്ക് കൗണ്‍സിലിങ് നടത്തി.ജില്ലയിലെ വടക്കന്‍ മേഖല ബ്ലോക്ക് പി.എച്ച്.സി കളില്‍ അവലോകന യോഗം ചേരുകയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുകയും ചെയ്തു. കൂടാതെ ബോധവത്ക്കരണ ക്ലാസുകള്‍, പഞ്ചായത്ത് തല യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ തുടരുന്നതായി ഡി.എം.ഒ. അറിയിച്ചു.