തോട്ടണ്ടി സംഭരണവില ഉയര്‍ത്തും; സംഭരണച്ചുമതല സഹകരണ സംഘങ്ങള്‍ക്ക്

post

കൊല്ലം: ഈ വര്‍ഷത്തെ തോട്ടണ്ടി സംഭരണവില വര്‍ധിപ്പിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വിലനിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഒരു കിലോയ്ക്ക് 102 രൂപയായിരുന്നു നല്‍കിയത്.

കേരളത്തില്‍ സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്തവണ നാടന്‍ തോട്ടണ്ടി സംഭരിക്കുകയെന്നും യോഗം തീരുമാനിച്ചു. ഇതിനുള്ള ചുമതല സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനും വ്യവസായ മന്ത്രി പി. രാജീവ്, സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ എന്നിവര്‍ തിരുവനന്തപുരത്ത് പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതിനാവശ്യമായ 35 കോടി രൂപ കാഷ്യൂ ബോര്‍ഡിന് കേരള ബാങ്ക് നല്‍കാനും ധാരണയായി.

തോട്ടണ്ടി സംഭരണവില ഉയര്‍ത്താനുള്ള തീരുമാനം കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് തോട്ടണ്ടി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വഴിയൊരുക്കും. കാലതാമസമില്ലാതെ തന്നെ തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പ് വരുത്തും. പരമാവധി നാടന്‍ തോട്ടണ്ടി ലഭ്യമാക്കി കാഷ്യൂ കോര്‍പ്പറേഷന്റെയും കാപെക്‌സിന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം സഹായിക്കും. തോട്ടണ്ടി ഉത്പാദനം വര്‍ധിക്കുന്നതിനൊപ്പം സംഭരണ പ്രക്രിയ കൂടി കാര്യക്ഷമമാകുകയും ചെയ്യും.  

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സഹകരണ സംഘം ഭരണസമിതികളുടെയും കാഷ്യൂ കോര്‍പ്പറേഷന്‍, കാപെക്‌സ്, കാഷ്യൂ ബോര്‍ഡ് പ്രതിനിധികളുടെയും യോഗം ചേരും. കണ്ണൂരില്‍ മാര്‍ച്ച് ഏഴാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലും കാസര്‍ഗോഡ് എട്ടിന് രാവിലെ പത്തര മണിക്കുമാണ് യോഗം. മറ്റ് ജില്ലകളിലും ഇതോടൊപ്പം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ജോയിന്റ് രജിസ്റ്റ്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനകീയ കശുവണ്ടി സംഭരണ യജ്ഞം നടപ്പിലാക്കുക എന്ന നിലയില്‍ സംഭരണം വിജയിപ്പിക്കാനാണ് തീരുമാനം.