'നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം' സാങ്കേതിക ശില്‍പശാല സമാപിച്ചു

കാസർഗോഡ്: ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്‍പശാല സമാപിച്ചു. സിപിസിആര്‍ഐയില്‍ നടന്ന ശില്പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സംരംഭകരും സ്റ്റാര്‍ട്ട് അപ്പ് നടത്തുന്നവരും സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായി അന്‍പതോളം പേര്‍ പങ്കെടുത്തു.
സി.പി.സി.ആര്‍.ഐ ശാസ്ത്രജ്ഞരായ ഡോ.എം.ആര്‍ മണികണ്ഠന്‍, ഡോ.പി.പി ഷമീന ബീഗം, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി. തമ്പാന്‍, ഡോ. ആര്‍.പി. പാണ്ടിശെല്‍വം, ഡോ. എ.ഒ വര്‍ഗ്ഗീസ്, ഡോ. കെ.എ മാധവന്‍, ഡോ. ജസീം എന്നിവരും ദിനേശ് കുമാര്‍, ലളിതഭായ് എന്നിവരും ചേര്‍ന്ന് ഏഴ് സെക്ഷനുകളിലായി ശില്‍പശാലയിലെത്തിയവര്‍ക്ക് ക്ലാസുകളും പ്രായോഗിക പരിശീലനവും നല്‍കി. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, വ്യവസായകേന്ദ്രം മാനേജര്‍ ആര്‍. രേഖ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ കെ.പി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വലിയ പ്രചേദനമായെന്ന് സംരംഭകര്‍
സ്വന്തമായി ആറ് ഫ്ളോര്‍മില്ലുകള്‍ നടത്തി വരുന്ന യുവ സംരംഭകനാണ് നായന്മാര്‍മൂലയിലെ ജസീംമാളിയേക്കല്‍. നിലവില്‍ വ്യത്യസ്തങ്ങളായ ആറ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന ഇദ്ദേഹം പുതിയ സാങ്കേതിക വിദ്യകളും നൂതനങ്ങളായ ഉത്പ്പന്നങ്ങളെക്കുറിച്ചും പഠിക്കുന്നതിനായാണ് ശില്‍പ്പശാലയിലെത്തിയത്. ഇവിടെനിന്നും പത്തോളം പുതിയ ഉത്പ്പന്നങ്ങള്‍ പരിചയപ്പെട്ടുവെന്നും തങ്ങള്‍ ഇപ്പോള്‍ പുറത്തിറക്കുന്ന ഉത്പ്പന്നങ്ങളുടെ ഗുണമേന്മ കൂട്ടുന്നതിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ശില്‍പശാലയിലൂടെ പഠിച്ചുവെന്നും ജസീം പറഞ്ഞു. മൂന്ന് പുതിയ ഉത്പ്പന്നങ്ങള്‍ ശില്‍പശാലയിലെ പ്രായോഗിക പരിശീലനത്തിലൂടെ നിര്‍മ്മിക്കാന്‍ പഠിച്ചുവെന്നും ഇതോടൊപ്പം മാര്‍ക്കറ്റിങ്ങിന്റെ പുതിയ സാധ്യതകള്‍ അറിയാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി ആരംഭിക്കുന്ന ഇളനീര്‍ ഷോപ്പിലേക്ക് എന്തെല്ലാം പുതിയ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താം എന്ന് അറിയാനായാണ് മൊഗ്രാല്‍ പുത്തൂരിലെ മൊയ്തീന്‍കുട്ടി ശില്‍പ്പശാലയിലെത്തിയത്. 120 തെങ്ങുകളുള്ള മൊയ്തീന്‍കുട്ടി ശില്‍പശാലയില്‍ നിന്ന് ലഭിച്ച അറിവുകള്‍ ഉപയോഗപ്പെടുത്തി വെര്‍ജിന്‍ കോക്കനറ്റ് ഓയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടൊപ്പം പുറം ഭാഗം നല്ല ഭംഗിയായി ചെത്തി ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കാവുന്ന ഒരാഴ്ചയോളം കാലം ഉപയോഗിക്കാവുന്ന ഇളനീര്‍ ഉള്‍പ്പെടുത്താനും ആഗ്രഹിക്കുന്നു. ഇതിനായുള്ള യന്ത്രം സി.പി.സി.ആര്‍.ഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സി.പി.സി.ആര്‍.ഐയില്‍ നിന്ന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് മൊയ്തീന്‍ കുട്ടി.