ചെങ്കല്ലിന്റെ അനന്തസാധ്യതകള്‍ തുറന്ന് കാട്ടി ജില്ലാ വ്യവസായ വകുപ്പിന്റെ ദ്വിദിന ശില്‍പശാല

post

കാസര്‍കോട്: തറ മുതല്‍ തറയോട് വരെയുള്ള ചെങ്കല്ലിന്റെ അനന്ത സാധ്യതകള്‍ തുറന്നുകാട്ടി ജില്ലാ വ്യവസായ വകുപ്പിന്റെ ദ്വിദിന സാങ്കേതിക ശില്‍പശാല. 'ചെങ്കല്ല് മൂല്യ വര്‍ധിത ഉല്‍പ്പന്ന സാധ്യതകള്‍ ' എന്ന വിഷയത്തില്‍ ബങ്കളം സ്പ്രിംഗ് ഡെയ്ല്‍ പബ്ലിക് സ്‌കൂളില്‍  നടത്തിയ ശില്‍പശാല സമാപിച്ചു. അന്‍പതോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഭവന, കെട്ടിട നിര്‍മ്മാണ മേഖലകളില്‍ ചെങ്കല്ലിന്റെ സാധ്യതകള്‍ വളരെ കൂടുതലാണെന്ന് ശില്‍പശാല വിലയിരുത്തി. പഴമയും അധുനികതയും കൂട്ടിച്ചേര്‍ത്ത് ഇന്ന് വീട് നിര്‍മ്മിക്കുമ്പോള്‍  ചെങ്കല്ലിന്റെ സ്വാധീനം തറ തൊട്ട് സീലിംഗ് വരെ കാണാന്‍ കഴിയും. സംരംഭകര്‍ക്ക് സഹായമാകും വിധം ഗവേഷണ സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യകള്‍ രണ്ട് ദിവസത്തെ ശില്‍പശാലയിലൂടെ പകര്‍ന്നു നല്‍കി.

ഖനന നിയമങ്ങളും അതിന്റെ ചട്ടങ്ങളും എന്ന വിഷയത്തില്‍ ജിയോളജിസ്റ്റ് കെ.ആര്‍.ജഗദീഷ് ക്ലാസെടുത്തു. സംരംഭത്തിന്റെ വിപണന തന്ത്രങ്ങള്‍ എന്ന വിഷയത്തില്‍ വി.സി. ഷിബു ഷൈന്‍ ക്ലാസെടുത്തു. ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് എം.വി.രാജന്‍ ചെങ്കല്ല് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ പ്രായോഗിക പരിശീലനം സംരംഭകര്‍ക്ക് പകര്‍ന്നു നല്‍കി. തുടര്‍ന്ന് പ്രായോഗിക പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡെവലപ്‌മെന്റ് പാക്കേജ് സ്പഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ വിതരണം ചെയ്തു. നൂതന സാങ്കേതിക വിദ്യ വിവരങ്ങള്‍ സ്വായത്തമാക്കാനുള്ള അവസരമായി ശില്‍പശാല മാറിയെന്ന് ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ അറിയിച്ചു.