ചെങ്കല്ലിന് പ്രിയമേറുന്നു; ചെങ്കല്ലിന്റെ ഉത്പന്ന സാധ്യതകള്‍ തുറന്ന് കാട്ടി ശില്‍പശാല

post

കാസര്‍കോട്: ചെങ്കല്ലിന്റെ അനന്തസാധ്യതകള്‍ തുറന്ന് കാട്ടി ജില്ലാ വ്യവസായ വകുപ്പിന്റെ ദ്വിദിന ശില്‍പശാല. അമിത ചൂടിനെ പ്രതിരോധിക്കാന്‍ അധുനിക ഭവന നിര്‍മ്മാണ മേഖലയിലടക്കം ചെങ്കല്ലിന്റെ ഉത്പന്നങ്ങള്‍ക്ക് കഴിയുമെന്ന് ശില്‍പശാലയിലൂടെ വിലയിരുത്തി. ഭവന കെട്ടിട നിര്‍മ്മാണ മേഖലകളില്‍ ചെങ്കല്ലിന്റെ സാധ്യതകള്‍ വളരെ കൂടുതലാണ്. നിലത്ത് വിരിക്കുന്ന ചെങ്കല്ലിനും (ടൈല്‍), ചെങ്കല്‍ കൊണ്ടുള്ള സീലിംഗിനും ഇപ്പോള്‍ ഉപഭോക്താക്കള്‍ ഏറെയാണ്. കൂടാതെ അഭിരുചികള്‍ക്കനുസരിച്ച് ചെങ്കല്‍ കൊത്തി കരകൗശല വസ്തുക്കളുണ്ടാക്കാനും സാധിക്കുന്നു.

വ്യവസായത്തില്‍ ചെങ്കല്ലിന്റെ പുതിയ സാധ്യതകള്‍ തുറന്ന് കാട്ടുകയാണ് ഈ ശില്‍പശാല. പഴമയും അധുനികതയും കൂട്ടിച്ചേര്‍ത്ത്  വീട് നിര്‍മ്മാണം നടത്തുമ്പോള്‍ ചെങ്കല്ലിന്റെ സ്വാധീനം തറ തൊട്ട് സീലിംഗ് വരെ കാണാന്‍ സാധിക്കും. 50 - ല്‍ പരം ആളുകള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയ്ക്കനുസൃതമായി സംരംഭങ്ങള്‍ മാറിയാല്‍ മാത്രമേ വ്യവസായ വികസനം സാധ്യമാകു. സംരംഭകര്‍ക്ക് സഹായമാകും വിധം ഗവേഷണ സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക എന്നതാണ് ദ്വിദിന സാങ്കേതിക ശില്‍പശാല ലക്ഷ്യമിടുന്നത്.