ജനപക്ഷവികസനവുമായി നീലേശ്വരം നഗരസഭ

post

കാസര്‍ഗോഡ് : ജനപക്ഷ വികസനവുമായി നീലേശ്വരം നഗരസഭ. കാസര്‍കോഡ് ജില്ലയിലെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരസഭയാണ് നീലേശ്വരം നഗരസഭ. കായലും, കടലും, മലയും, വയലും കൊണ്ട് സമ്പന്നമാണ് നീലേശ്വരം. ജില്ലയില്‍ ഏറ്റവും അവസാനമായി രൂപീകരിച്ച നഗരസഭയാണ് നീലേശ്വരം നഗരസഭ.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ പെട്ട നീലേശ്വരം നഗരസഭയുടെ വിസ്തീര്‍ണം 26.77 ചതുരശ്ര കിലോമീറ്ററാണ്. 2011 ലെ സെന്‍സസ് പ്രകാരം 40802 ജനസംഖ്യയും 13980 വീടുകളും 1502 വ്യാപാര സ്ഥാപനങ്ങളും ഉണ്ട് . വികസന നേട്ടങ്ങള്‍ ഒരു പാട് സ്വന്തമാക്കിയ നഗരസഭയാണ് നീലേശ്വരം നഗരസഭ. മാലിന്യ സംസ്‌കരണത്തിലും തൊഴിലുറപ്പ് പദ്ധതിയിലും കാര്‍ഷിക വ്യവസായ രംഗത്തും വികസന രംഗത്തും പുതിയ അധ്യായം രചിക്കുകയാണ് നീലേശ്വരം നഗരസഭ.

നഗരസഭയ്ക്ക് സ്വന്തമായി ഒരുങ്ങുന്നത് സംസ്ഥാന ഏറ്റവും വലിയ ഓഫിസ് കെട്ടിടം

നീലേശ്വരം നഗരസഭ ഓഫീസിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടം ഡിസംബര്‍ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. ഓഫീസ് കെട്ടിടം നിലവില്‍ വന്നാല്‍ കൃഷി ഓഫീസ്, കുടുംബശ്രീ തുടങ്ങിയ ഓഫീസുകള്‍ ഇവിടേക്ക് മാറും. കെട്ടിടത്തിന്റെ വൈദ്യുതീകരണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. 7 കോടി ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് നഗരസഭയ്ക്കായ് ഒരുങ്ങുന്നത്.


ഭിന്നശേഷിക്കാരെ കൈപിടിച്ച് പ്രത്യാശാ ബഡ്‌സ് സ്‌കൂള്‍

ജില്ലയില്‍ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളാണ് പ്രത്യാശ ബഡ്‌സ് സ്‌കൂള്‍. സ്‌കൂളില്‍ 42 കുട്ടികളാണ് നിലവില്‍ പഠിക്കുന്നത്. നീലേശ്വരം നഗരസഭയിലെ കുട്ടികളെ കൂടാതെ കാഞ്ഞങ്ങാട് നഗരസഭയിലെയും ചെറുവത്തൂര്‍ പഞ്ചായത്തിലെയും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന് പുറമേ സ്വയം തൊഴില്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. സ്വന്തമായി വരുമാന മാര്‍ഗം കൂടി കണ്ടെത്താന്‍ സഹായിക്കുക കൂടിയാണ് നഗരസഭയുടെ ലക്ഷ്യം. പുതിയ ബഡ്‌സ് സ്‌കൂളിനു വേണ്ടി 35 സെന്റ് നഗരസഭ അനുവദിച്ചു. കെട്ടിടം നിര്‍മിക്കാനായി 2 കോടിയിലധികം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കെട്ടിടം ഒരുങ്ങുന്നതോട് കൂടി കുട്ടികള്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.


ഒരുങ്ങുന്നത് അത്യാധുനിക രീതിയിലുള്ള പൊതുശ്മശാനങ്ങള്‍

നഗരസഭയുടെ കീഴില്‍ രണ്ടു പൊതുശ്മശാനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ചാത്തമത്ത് പൊതുശ്മശാനം 77 ലക്ഷം രൂപ ചെലവിട്ട് ഗ്യാസ് ക്രിമിറ്റോറിയം ആക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാനാണ് ലക്ഷ്യം. ചിറപ്പുറത്താണ് മറ്റൊരു ശ്മശാനമുള്ളത്. അതും അത്യാധുനിക രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 2 ന് ഇതിന്റെ തറക്കല്ലിടും.


വികസനത്തിന്റെ രാജപാത

വികസനത്തിന്റെ പാതയായാണ് നഗരസഭയിലെ ജനങ്ങള്‍ രാജാ റോഡിനെ കാണുന്നത്. ബില്‍ഡിങ്ങിന്റെ വാല്യുവേഷന്‍ നടക്കാന്‍ ബാക്കിയുണ്ട്. സ്ഥലത്തിന്റെ മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയായി. ഇനി കെട്ടിടത്തിന്റെ വാല്യുവേഷന്‍ നടപടി പൂര്‍ത്തിയായാല്‍ മാത്രമേ നഷ്ട പരിഹാരം നല്‍കി സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ഇതിനായി രണ്ടു പേരെ നിയമിക്കുമെന്ന് എംഎല്‍എ അറിയിച്ചിട്ടുണ്ട്. ഇവരെ നിയമിച്ച് രണ്ടുമാസത്തിനകം കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ രാജാ റോഡ് വികസനം വേഗത്തില്‍ നടക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടും.


പൂവണിഞ്ഞ് നാടിന്റെ ചിരകാല സ്വപ്നം; കച്ചേരിക്കടവ് പാലം

കച്ചേരിക്കടവ് പാലത്തിന്റെ എസ്റ്റിമേറ്റ് അടക്കം തയാറായി വരികയാണ്. സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നാലു പേര്‍ പാലത്തിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയാറായാല്‍ ഉടനെ ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് എംഎല്‍എ അറിയിച്ചത്.


കോട്ടപ്പുറം മിനി കോണ്‍ഫറന്‍സ് ഹാള്‍

കോണ്‍ഫറന്‍സ് ഹാളിന്റെ പണി അന്തിമഘട്ടത്തിലാണ്. 3 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ


 പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ വിജയ ഗാഥ

പ്ലാസ്റ്റിക് ഷ്രെര്‍ഡിങ്ങിന് രണ്ട് യന്ത്രങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി പുതിയ പദ്ധതിയില്‍ പെടുത്തി തുക അനുവദിച്ചു. ഇതോടെ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.


വികസനത്തിന്റെ പുതിയ അധ്യായമായി തീയേറ്റര്‍ സമുച്ചയവും ബോട്ടിങ് ടെര്‍മിനലും

ചിറപ്പുറത്ത് തീയേറ്റര്‍ സമുച്ചയത്തിനായി സ്ഥലം കൈമാറ്റ നടപടികള്‍ നടന്നു വരുന്നു. ബോട്ടിങ് ടെര്‍മിനലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. പണി പൂര്‍ത്തിയാകുന്നതോടെ ഉത്തരമലബാറിലെ പ്രധാന ഹൗസ് ബോട്ട് കേന്ദ്രമായി ഇത് മാറും. കോട്ടപ്പുറം ടെര്‍മിനലിന് 9കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.  


നീലേശ്വരംഇടത്തോട് റോഡ് വികസനം വേഗത്തില്‍

നീലേശ്വരംഇടത്തോട്  റോഡ് വികസനത്തിനായി സ്ഥലമേറ്റെടുത്തു. ഉടമകള്‍ക്കുള്ള നഷ്ട പരിഹാര തുക റവന്യു വകുപ്പിന് കൈമാറിയതായാണ് വിവരം.


ഡയാലിസിസ് കൂടുതല്‍  പേര്‍ക്ക്

നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം ഉദ്ഘാടനം കഴിഞ്ഞു. 20 പേര്‍ക്കാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നത്. രാവിലെ 10 പേര്‍ക്കും ഉച്ചയ്ക്ക് ശേഷം 10 പേര്‍ക്കുമാണ് ഡയാലിസിസ് ചെയ്യുന്നത്. മികച്ച രീതിയിലാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം.നഗരസഭയിലെ പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.