തിരുവനന്തപുരത്ത് 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും

post

കളക്ടറുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു

 തിരുവനന്തപുരം: ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണത്തിന് 2,2,22 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്സ് യോഗം ചേർന്നു.

ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,130 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 53 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 39 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ചാകും തുള്ളിമരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ജില്ലയിലെ ആദിവാസി കോളനികൾ, ചേരികൾ, അതിഥി തൊഴിലാളി വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പരിഗണന നൽകണമെന്ന് കളക്ടർ ആരോഗ്യവകുപ്പ് പ്രതിനിധികളോട് നിർദേശിച്ചു.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ബൂത്തുകളുടെ പ്രവർത്തനം.  

കുട്ടിയോടൊപ്പം ഒരാൾക്ക് മാത്രമാണ് ബൂത്തിൽ പ്രവേശനം. 60 വയസിന് മുകളിൽ പ്രായമുള്ളവർ കുട്ടിയോടൊപ്പം എത്താതിരിക്കുന്നതാണ് അഭികാമ്യം.

എൻ-95 മാസ്‌ക് അല്ലെങ്കിൽ ഡബിൾ മാസ്‌ക്, മൂക്കും വായും മൂടുന്ന വിധത്തിൽ ധരിക്കണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്താൻ പാടില്ല.  

ബൂത്തിൽ പ്രവേശിക്കുന്നതിനു മുൻപും ഇറങ്ങിയതിനു ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ചോ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

ബൂത്തിനുള്ളിലും പുറത്തും കൂട്ടംകൂടി നിൽക്കരുത്. അടുത്തുള്ള ആളുമായി രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം.

 കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടികളും രക്ഷകർത്താക്കളും ബൂത്തിൽ എത്തരുത്. കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് നാല് ആഴ്ചയ്ക്ക് ശേഷം മാത്രം പോളിയോ തുള്ളി മരുന്ന് നൽകിയാൽ മതിയാകും.

ഒരു വ്യക്തി കോവിഡ് പോസിറ്റീവ് ആയാൽ നാല് ആഴ്ചയ്ക്ക് ശേഷം മാത്രം ആ വീട്ടിലെ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുക.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, ക്ഷീണം,ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുളളവർ ബൂത്തിൽ എത്തരുത്.

ഏതെങ്കിലും സാഹചര്യത്തിൽ ഫെബ്രുവരി 27ന് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് തുടർ ദിവസങ്ങളിൽ ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ വീടുകളിലെത്തി തുള്ളിമരുന്ന് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കുന്നതിനും വിജയകരമാക്കുന്നതിനും എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.