പച്ചപ്പിന്റെ കുളിരേകി പുല്ലൂരാംപാറയിലെ പച്ചതുരുത്ത്

കാസർഗോഡ്: കണ്ണിനും മനസിനും പ്രകൃതി ഭംഗിയുടെ കുളിര്‍മ്മയേകി പുല്ലൂരാംപാറയിലെ പച്ചതുരുത്ത്. തെളിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിഭംഗിയുടെ പച്ചവിരിച്ച തുരുത്ത് ഒരുക്കിയിട്ടുള്ളത്. വിവിധയിനം മുളകള്‍ക്ക് പുറമെ മറ്റു മരങ്ങള്‍ കൊണ്ടും സമൃദ്ധമായ തുരുത്താണിത്.
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ 2018 - 19 സാമ്പത്തിക വര്‍ഷം ആരംഭിച്ച പച്ചത്തുരുത്താണിത്. ബാംബൂ മിഷന്റെ ഭാഗമായി മൂന്ന് ഇനം മുളകളുടെ തൈകള്‍ കൂടി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകള്‍ നട്ടത്. തൊഴിലുറപ്പ് പദ്ധതി, പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ വായനശാല, പുല്ലൂരാംപാറ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് മുളത്തൈകളുടെ പരിപാലനവും സംരക്ഷണണവും നിര്‍വഹിക്കുന്നത്. എലന്ത്കടവ് പ്രദേശത്തും ചെറിയ പച്ചതുരുത്ത് നിര്‍മ്മിച്ചിട്ടുണ്ട്.
പ്രകൃതി ഭംഗിയെ പരിപോഷിപ്പിച്ചു നടപ്പാക്കിയ പദ്ധതിയാണിതെന്നും വാര്‍ഡ് 17ല്‍ പുഴയോട് ചേര്‍ന്നൊരുക്കിയ ഈ തുരുത്ത് പുഴക്കരയും മനോഹാരിതയും ഉള്ളതിനാല്‍ ടൂറിസം സാധ്യതകളുള്ള ഇടമാണെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പറഞ്ഞു.