ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി

post



ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹില്‍ ഹൈവേയുടെ രണ്ട് റീച്ചിനുമായി കിഫ്ബിയുടെ അന്തിമ സാമ്പത്തികാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എം സച്ചിന്‍ദേവ് അറിയിച്ചു. 113 കോടിയുടെ  സാമ്പത്തികാനുമതിയാണ് ലഭിച്ചത്. എകരൂല്‍ - കക്കയം ഡാം സൈറ്റ് റോഡിലൂടെയാണ് ഹില്‍ ഹൈവേ കടന്നു പോവുന്നത്. 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ബി.എം & ബി.സിയും ഡ്രൈനേജും പാലം, കല്‍വര്‍ട്ട് പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടും.

28-ാം മൈല്‍ മുതല്‍ പടിക്കല്‍ വയല്‍ വരെയുള്ള 6.8 കിലോമീറ്ററില്‍ ആവശ്യമായ വീതി ലഭിക്കും, ഈ ഭാഗം പ്രത്യേകമായി പരിഗണിച്ച് പ്രവൃത്തി ആരംഭിക്കാന്‍ നേരത്തെ കെ.ആര്‍.എഫ്.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി 41.23 കോടി രൂപയ്ക്ക് അനുമതി നല്‍കിയത്. ഈ ഭാഗം ഉടനെ ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കും.

28-ാം മൈല്‍ മുതല്‍ പെരുവണ്ണാമൂഴി വരെയുളള റീച്ചില്‍ 71.94 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. ഈ റീച്ചില്‍ കൂരാച്ചുണ്ട് ടൗണില്‍ ആവശ്യമായ വീതി ലഭിക്കുന്നതിനായി അടിയന്തര ഇടപെടല്‍ നടത്താന്‍ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.