വൈവാഹിക ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ 'ചേര്‍ച്ച' പദ്ധതി

post


ചേര്‍ച്ച പദ്ധതി ആദ്യം ആരംഭിക്കുന്നത് കാസര്‍കോട് ജില്ലയില്‍

വൈവാഹിക ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ വനിതാ സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ ചേര്‍ച്ച പദ്ധതി നടപ്പിലാക്കുന്നു. വിവാഹ പൂര്‍വ്വ കൗണ്‍സിലിങാണ് ചേര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നത്. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തില്‍ അടുത്ത കാലത്തായി വര്‍ധിച്ച വരുന്ന സ്ത്രീധന മരണങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രതിവിധിയായാണ് വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് നടത്തുന്നത്. കേരള വനിത കമ്മീഷന്‍ നിലവില്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടത്താനിരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താനായി തെരഞ്ഞെടുത്തത് കാസര്‍കോടാണ്. ജില്ലാ ഭരണകൂടം, നിയമസഹായ അതോറിറ്റി, വനിതാശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കൗണ്‍സിലിങ് നടത്തുക. 

പദ്ധതി ഇങ്ങനെ

വിവാഹം ഉറപ്പിച്ച 20 ദമ്പതികള്‍ക്കാണ് ( 20 പേര്‍ അടങ്ങിയ രണ്ട് ബാച്ചുകളിലായി) പ്രാരംഭ ഘട്ടത്തില്‍ വിവാഹ പൂര്‍വ്വ കൗണ്‍സിലിങ് നല്‍കുക. വിവാഹ തീയ്യതിക്ക് മൂന്ന് മാസം മുന്‍പ് കൗണ്‍സിലിങ് നല്‍കും.
ഇന്റര്‍ പേര്‍സണല്‍ റിലേഷന്‍, പരസ്പര ബഹുമാനം, കുടുംബത്തിലെ ജനാധിപത്യ രീതികള്‍, അസഹിഷ്ണുത, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സൈക്കോളജിയും മാനസികാരോഗ്യവും, പ്രത്യത്പാദന ആരോഗ്യം, കുട്ടികളുടെ മനശാസ്ത്രവും രക്ഷാകര്‍തൃത്വവും, വിവാഹവും അനന്തരാവകാശ നിയമവും, സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചുള്ള നിയമങ്ങള്‍, വിവാഹ ബന്ധം വേര്‍പെടുത്തല്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍, സാമ്പത്തിക സാക്ഷരത, കുടുംബ ബജറ്റ്, സൈബറിടങ്ങളിലെ അശ്രദ്ധവും അമിതവുമായുള്ള ഉപയോഗവും പ്രശ്‌നങ്ങളും സുരക്ഷയും, മദ്യവും മയക്ക് മരുന്നും കൊണ്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് കൗണ്‍സിലിങിനായി തെരഞ്ഞെടുത്ത വിഷയങ്ങള്‍. കോര്‍ട്ട് കോംപ്ലക്‌സിലുള്ള ജില്ലാ നിയമ സഹായ അതോറിറ്റിയുടെ ഹോളില്‍ എട്ട് സെക്ഷനുകളിലായി നാല് ദിവസമാണ് കൗണ്‍സിലിങ് നടത്തുന്നത്.
വിവാഹ പൂര്‍വ്വ കൗണ്‍സിലിങില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ക്ക് വിവാഹ ദിവസം ജില്ലാ ഭരണകൂടം, നിയമസഹായ അതോറിറ്റി, വനിതാശിശുവികസന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉപഹാരം നല്‍കും.  
കുടുംബഭദ്രതയും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയും ഉറപ്പ് വരുത്താനാണ് പ്രധാനമായും കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത പറഞ്ഞു.