ധനസഹായം: മുഴുവന്‍ കൊവിഡ് മരണങ്ങളിലും അപേക്ഷ നല്‍കിയെന്ന് തദ്ദേശ സെക്രട്ടറിമാര്‍ ഉറപ്പാക്കണം

post

കണ്ണൂര്‍: ജില്ലയില്‍ മുഴുവന്‍ കൊവിഡ് മരണങ്ങളിലും ധനസഹായ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഡിസംബര്‍ 29 ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി സാക്ഷ്യപത്രം നല്‍കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനായി ഡിസംബര്‍ 27, 28, 29 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വീണ്ടും ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍ക്ക് പുറമെ അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും പങ്കെടുക്കേണ്ടതാണ്. തദ്ദേശ സ്ഥാപന പരിധിയിലെ ഏതെങ്കിലും അക്ഷയ സെന്ററിലെ ഒരു

ജീവനക്കാരെ കൂടി പങ്കെടുപ്പിക്കണം. തദ്ദേശ സ്ഥാപന അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖേനയും അര്‍ഹരായാവരെ കണ്ടെത്തണം. വെബ്സൈറ്റ് പരിശോധിച്ച് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് സര്‍ട്ടിഫിക്കറ്റ്/ഐ.സി.എം.ആര്‍ നമ്പര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പു വരുത്തി കൊടുക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത അപേക്ഷകള്‍ ലഭിച്ചാല്‍ വില്ലേജ് ഓഫീസര്‍മാര്‍ https://covid19.kerala.gov.in/deathinfo എന്ന വെബ്സൈറ്റില്‍ പരിശോധിച്ച് മരിച്ച വ്യക്തിയുടെ പേര് അതില്‍ ഉണ്ടെന്നു ഉറപ്പു വരുത്തി, സര്‍ട്ടിഫിക്കറ്റ് കൂടി പരിശോധിച്ച് വിവരം ഫയല്‍ നോട്ടില്‍ എഴുതാനും കളക്ടര്‍ നിര്‍ദേശിച്ചു. കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 50,000 രൂപയാണ് ധനസഹായം ലഭിക്കുക.

തദ്ദേശ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 21, 22 തീയതികളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ 600ഓളം അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍, ജില്ലയില്‍ ഇനിയും 1500 ഓളം അപേക്ഷകള്‍ ലഭിക്കാന്‍ ബാക്കിയുണ്ട്. കൊവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്/ഐ.സി.എം.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തത് മൂലമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാവുന്നത്. കോവിഡ് മരണങ്ങളുടെ ലിസ്റ്റ് https://covid19.kerala.gov.in/deathinfo/ എന്ന വെബ്സൈറ്റില്‍ പരിശോധിക്കാന്‍ സാധിക്കും. പരിശോധിക്കുമ്പോള്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് സര്‍ട്ടിഫിക്കറ്റ്/ഐ.സി.എം.ആര്‍ നമ്പര്‍ കാണാന്‍ സാധിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത കേസുകളില്‍ വെബ്സൈറ്റില്‍ പരിശോധിച്ച് മരിച്ച വ്യക്തിയുടെ പേര് അതില്‍ ഉണ്ടെന്നു ഉറപ്പു വരുത്തി ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് സര്‍ട്ടിഫിക്കറ്റ്/ഐ.സി.എം.ആര്‍ നമ്പര്‍ രേഖപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാം. അത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത കേസുകളില്‍ അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനു പകരം മരണ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ മതിയാവുമെന്ന് കലക്ടര്‍ അറിയിച്ചു. കൂടാതെ ബന്ധം തെളിയിക്കുന്ന രേഖയായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതെങ്കിലും രേഖയുണ്ടായാല്‍ മതിയാവും.