ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍

post

ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ സാധിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ഒ .പി. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സെന്‍ട്രല്‍ സ്‌റ്റോറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോറോണ ബാധയെ നിയന്തണത്തിലാക്കാന്‍ സാധിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്.

കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങള്‍ ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ആര്‍ദ്രം പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി വലിയ രീതിയിലുള്ള സാമ്പത്തിക സഹായമാണ് ആശുപത്രികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുറമേ അത്യാധുനിക ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളില്‍ ഒരുക്കുന്നുണ്ട്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ 14ഉം രണ്ടാം ഘട്ടത്തില്‍ 40ഉം  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍  കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി.ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് രൂപീകരിക്കുമെന്നും ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരേയും ഇവിടെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രായമെത്തിയവര്‍ക്കായി ജെറിയാട്രിക് വാര്‍ഡും സജ്ജമാക്കും.

ഹൃദ്രോഗ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള ഹൈടെന്‍ഷന്‍ സബ് സ്‌റ്റേഷന്റെ ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് നിര്‍വ്വഹിച്ചു. സമാനതകളില്ലാത്ത നവീകരണപ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഏഴ് നിലകളിലായി ഒരുങ്ങുന്നത് അത്യാധുനിക ഒ.പി കെട്ടിടം

ജനറല്‍ ആശുപത്രിയില്‍ ഏഴ് നിലകളായി ഒരുങ്ങുന്ന അത്യാധുനിക ഒ പി കെട്ടിടത്തിനാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തറക്കല്ലിട്ടത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 117 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. ആശുപത്രിയുടെ പല ഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഒ .പി. വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒ പി. ബ്ലോക്ക് നിര്‍മിക്കുന്നത്.

എം./എസ്. ഹൈറ്റ്‌സ് എന്ന സ്ഥാപനത്തിനാണ് നിര്‍മ്മാണ ചുമതല. കെട്ടിട നിര്‍മ്മാണത്തിന് പുറമേ ആശുപത്രി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഏഴ് നിലകളിലായി 2019 സ്‌ക്വയര്‍ മീറ്റര്‍ പ്ലിന്ത് ഏരിയയില്‍ 12,695 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം. ഒ .പി., നഴ്‌സിംഗ് വിഭാഗങ്ങള്‍, ഫാര്‍മസി, ലാബ്, എക്‌സ്‌റേ, സിറ്റി സ്‌കാന്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും. രോഗികള്‍ക്ക് ആധുനികവും മെച്ചപ്പെട്ടതുമായ ചികിത്സ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ഹൃദ്രോഗ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായാണ് ഹൈ ടെന്‍ഷന്‍ സബ് സ്‌റ്റേഷന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്.