തിരികെ സ്‌കൂളിലേക്ക്: എല്ലാ അധ്യാപകരും കോവിഡ് വാക്സിന്‍ എടുക്കണം

post

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 1-7, 10, 12 ക്ലാസുകളാണ് നവംബര്‍ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബര്‍ 15ന് ആരംഭിക്കും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യ ആഴ്ചകളില്‍ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, പി.ടി.എ /എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നുള്ള മാര്‍ഗ്ഗരേഖയും മോട്ടോര്‍വാഹന വകുപ്പ് മാര്‍ഗരേഖയും പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കി.

വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സമഗ്ര ശിക്ഷ കേരള പ്രതിനിധികള്‍, വിദ്യാകിരണം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും വിവിധ ടീമുകള്‍ക്ക് രൂപം നല്‍കി എല്ലാ സ്‌കൂളുകളും പരിശോധിച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കിയതായും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ എടുക്കണം. 2282 അധ്യാപകര്‍ ഇനിയും വാക്സിന്‍ എടുത്തിട്ടില്ല. 327 അനധ്യാപകരും വാക്സിനെടുക്കാത്തവരായുണ്ട്. അവരും ഉടന്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളില്‍ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികള്‍, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികള്‍ക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങള്‍ മുതലായവ കണ്ടെത്തിയാല്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കള്‍, കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.

24,300 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. 2021 - 22 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാന്‍ഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകള്‍ക്കായി 105.5 കോടി രൂപ സ്‌കൂളുകള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ട്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള പാചക തൊഴിലാളികളുടെ ഹോണറേറിയം തുകയായ 45 കോടി രൂപയും മുന്‍കൂറായി വിദ്യാഭ്യാസ

ഉപഡയറക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. സ്‌കൂള്‍ ഗ്രാന്‍ഡ് ഇനത്തില്‍ എസ്.എസ്.കെ. 11 കോടി രൂപ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്. നവംബര്‍ മാസത്തിനുള്ളില്‍ ബാക്കി 11 കോടി രൂപ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സാധാരണഗതിയില്‍ അക്കാദമിക് ആവശ്യങ്ങള്‍ക്കും ടോയ്ലറ്റ് മെയിന്റനന്‍സ്, അത്യാവശ്യ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ആണ് പ്രസ്തുത തുക അനുവദിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം. സ്‌കൂള്‍ മെയിന്റനന്‍സ് ഗ്രാന്‍ഡ് ഇനത്തില്‍ എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ തുക ഉടന്‍ നല്‍കുന്നതാണ്.

ഇനിയും പരിസരശുചീകരണം, അണുനശീകരണം എന്നിവ നടത്തി സജ്ജമാക്കാനുള്ള 204 സ്‌കൂളുകളുണ്ട്. കേരളത്തില്‍ ആകെ സ്‌കൂളുകള്‍ 15,452 ആണ്.ജില്ലകളില്‍നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫിറ്റ്നസ് ലഭിക്കാനുള്ള സ്‌കൂളുകളുടെ എണ്ണം 446 ആണ്. സംസ്ഥാനത്ത് 1,474 സ്‌കൂളുകളില്‍ സ്‌കൂള്‍ ബസുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.