എല്ലാ വീടുകളിലും ശുദ്ധജലം ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിന്‍

post

കൊല്ലം : എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തേവലക്കര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കിയ തേവലക്കര - തെക്കുംഭാഗം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം തന്നെ 14 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കും. ഗുണനിലവാരം ഉറപ്പു വരുത്തുന്ന കുടിവെള്ളം ലഭ്യമാക്കാനായി പ്രത്യേകം തുക വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

മരിയാടിമുക്കില്‍ 2.79 കോടി രൂപ ചെലവാഴിച്ചാണ് 6.5 ലക്ഷം ലിറ്റര്‍ ജല സംഭരണിയും 1220 മീറ്റര്‍ ഡി.ഐ. പൈപ്പ് ലൈന്‍ പദ്ധതിയും പൂര്‍ത്തിയാക്കിയത്. കൂടാതെ 4358 കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ ചെലവഴിച്ച് നല്‍കുന്ന ഗാര്‍ഹിക കണക്ഷനുള്ള 75 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെയും നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിച്ചു.

എം.എല്‍.എ ഡോ. സുജിത് വിജയന്‍പിള്ള അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യാതിഥിയായി പങ്കെടുത്തു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ജല അതോറിറ്റി സൂപ്രണ്ട് പ്രകാശ് ഇടിക്കുള, ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശ്ശേരി, വൈസ് പ്രസിഡന്റ് സോഫിയ സലാം, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ ജോസ് വിമല്‍രാജ്, ബിന്ദു മോള്‍, പി ഫിലിപ്പ്, ഫാത്തിമാ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമയ്യ അഷറഫ്, സജി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്‍ റഹീം, കരാറുകാരന്‍ ശിവപ്രസാദ് എന്നിവര്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു.