പവര്‍ഹൗസ്, കൊമ്മാടി പാലങ്ങള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കും

post

ആലപ്പുഴ: നഗരത്തിലെ പ്രധാന പാലങ്ങളായ പവര്‍ഹൗസ് പാലത്തിന്റെ നിര്‍മ്മാണം ആറു മാസത്തിനകവും കൊമ്മാടി പാലത്തിന്റെ നിമ്മാണം ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അറിയിച്ചു. ഇരു പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നിര്‍മ്മാണ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ പാലങ്ങള്‍ എന്ന നിലയില്‍ രണ്ടിടങ്ങള്‍ക്കും തുല്യപ്രാധാന്യമാണുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഇരു പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ വലിയ പിന്തുണയും ശ്രദ്ധയുമാണ് നല്‍കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനും ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കാനും ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സാധിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

പവര്‍ ഹൗസ് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 13 ബീമുകളുടെയും പാലത്തിനോട് ചേര്‍ന്നുള്ള ഫുട്ബ്രിഡ്ജിന്റെയും 12 മീറ്റര്‍ വീതിയിലും 26 മീറ്റര്‍ നീളത്തിലുമുള്ള മെയിന്‍ ബ്രിഡ്ജിന്റെ ഡെക്ക് സ്ലാബിന്റെയും നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായി.  ക്രാഷ് ഗാര്‍ഡിന്റെ നിര്‍മ്മാണം മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. പാലത്തിനോട് അനുബന്ധമായുള്ള 100 മീറ്റര്‍ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊമ്മാടി പാലത്തിന്റെ ഇരു കരകളിലുമായി നിര്‍മ്മിക്കുന്ന 12 പയിലുകളില്‍ നാലെണ്ണത്തിന്റെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്നും എം.എല്‍.എ. അറിയിച്ചു.

കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരവിന്ദ് സച്ചില്‍, കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്. അരുണ്‍, കിഫ്ബി - പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നവരും എം.എല്‍.എ.യ്ക്കൊപ്പമുണ്ടായിരുന്നു. കെ.ആര്‍.എഫ്.ബി.യും കിഫ്ബിയും ചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.