വാതില്‍പ്പടിയിലെത്തും സേവനം: സെപ്റ്റംബര്‍ 16ന് ജില്ലയില്‍ തുടക്കം

post

ജില്ലയില്‍ നാല് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍

ആലപ്പുഴ: അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതല്‍ സ്പര്‍ശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'വാതില്‍പ്പടി സേവനം' പദ്ധതിക്ക് സെപ്റ്റംബര്‍ 16ന് ജില്ലയില്‍ തുടക്കമാകും. ആദ്യ ഘട്ടത്തില്‍ മാവേലിക്കര നഗരസഭയിലും തിരുവന്‍വണ്ടൂര്‍, മാരാരിക്കുളം വടക്ക്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.

പദ്ധതിക്കാവശ്യമായ മുന്നൊരുക്കം പൂര്‍ത്തിയായതായി ജില്ലാ വികസന കമ്മീഷണര്‍ കെ. എസ്. അഞ്ജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍ അറിയിച്ചു. 

പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസകരമാകുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, സാമൂഹിക സുരക്ഷ പെന്‍ഷന്‍ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചു നല്‍കല്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാകുക. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും.

സന്നദ്ധ സേനാംഗങ്ങള്‍ അവരുടെ രജിസ്‌ട്രേഷന്‍ പത്തിനകം പൂര്‍ത്തിയാക്കി കിലയുടെ സാങ്കേതിക പരിശീലനത്തില്‍ പങ്കെടുക്കണം. അക്ഷയയുടെ സഹകരണത്തോടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും. വാര്‍ഡുതല കമ്മറ്റികളില്‍ കുടുംബശ്രീയുടെ ഒരംഗത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ വാര്‍ഡ്  അംഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആശാ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അക്ഷയ കേന്ദ്രം പ്രതിനിധി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, പാലിയേറ്റീവ് കെയര്‍ കമ്മിറ്റി പ്രതിനിധി, പ്രത്യേക അയല്‍ക്കൂട്ടം പ്രതിനിധി, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവകര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. 

മാവേലിക്കര നഗരസഭയില്‍ 51 ഗുണഭോക്താക്കളെയാണ് വാതില്‍പ്പടി സേവനത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. 60 സന്നദ്ധ സേനാ അംഗങ്ങളെയും സേവനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 10ന് പരിശീലനം നല്‍കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് യോഗം ചേര്‍ന്നു. ആശാ പ്രവര്‍ത്തകര്‍ക്കുള്ള യോഗവും നടത്തി. ഇന്ന്(സെപ്റ്റംബര്‍ 9) കിലയുടെ സാങ്കേതിക പരിശീലനം നല്‍കും. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കി വരുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി പറഞ്ഞു.

കരുവാറ്റ ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. 30 സന്നദ്ധസേവകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. വാര്‍ഡ് തല സമിതിയും രൂപീകരിച്ചു. തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സമിതികള്‍ രൂപീകരിച്ചു. 26 സന്നദ്ധപ്രവര്‍ത്തകര്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.